വെള്ളരിക്കുണ്ട്: മലയോരത്ത് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമുണ്ടായ ശക്‌തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. കൊന്നക്കാടേക്കുള്ള റോഡിൽ മാലോത്തിനടുത്ത് റബ്ബർമരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഏറെനേരം ശ്രമിച്ചാണ് തടസം നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചത്.
പലഭാഗങ്ങളിലും ലൈനിൽ മരം പൊട്ടിവീണ് വൈദ്യുതി നിലച്ചു. മാലോം മോതിരക്കുന്ന് റോഡിലും മരം പൊട്ടിവീണു. എടത്തോട് വള്ളിച്ചിറ്റയിൽ റോഡിനോട് ചേർന്നുള്ള വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. എടത്തോട് കാലിച്ചാനടുക്കം റോഡിൽ ഇതുമൂലം യാത്രാ തടസമുണ്ടായി.
കരുവങ്കയം മായിപ്രപ്പള്ളിയിൽ അലീസിന്റെ ആസ്‌ബസ്‌റ്റോസ് മേഞ്ഞ വീട് റബ്ബർമരം വീണ് ഭാഗികമായി തകർന്നു. മലയോര ഹൈവേയുടെ നിർമാണം നടന്നുവരുന്ന കോലുംകാലിൽ റോഡിൽ വെള്ളക്കെട്ടുമൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
Also Read: കുട്ടികളെ ബലിനൽകാൻ ശ്രമം; മാതാപിതാക്കൾ അറസ്‌റ്റിൽ