ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നഞ്ചപ്പസത്രം നിവാസികൾക്ക് പദ്ധതികൾ പ്രഖ്യാപിച്ച് കരസേന. ഒരു വർഷത്തേക്ക് വെല്ലിങ്ടൺ സേനാ ആശുപത്രിയിൽ നഞ്ചപ്പസത്രം നിവാസികൾക്ക് സൗജന്യ ചികിൽസ ഒരുക്കും. ഗ്രാമത്തിൽ ഓരോ മാസവും മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്നും കൂടുതൽ പ്രഖ്യാപനം പിന്നീട് നടത്തുമെന്നും കരസേന അറിയിച്ചു.
അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് വ്യോമ-കര സേന ആദരം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജിനെ വെല്ലിങ്ടൺ സേനാ ആസ്‌ഥാനത്ത് ആദരിച്ചു. കളക്‌ടർ, ഡോക്‌ടർമാർ, ഫോറസ്‌റ്റ്, പോലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കും സൈന്യം നന്ദി അറിയിച്ചു.
ഉച്ചക്ക് ശേഷം നടന്ന ചടങ്ങിൽ അപകടത്തിൽ മികച്ച രക്ഷാപ്രവർത്തനം കാഴ്‌ചവച്ച നഞ്ചപ്പസത്രം നിവാസികൾക്കും സേന ആദരവ് നൽകി.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടം ഉണ്ടായത്. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെ 13 പേരുടെ ജീവനാണ് ദുരന്തത്തിൽ നഷ്‌ടമായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.
ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്‌ത സൈനിക മേധാവിയുടെ ഓഫിസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് രക്ഷപ്പെട്ടത്.
Most Read: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍