ജറുസലേം: ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്‌സ് മൽസരത്തിലാണ് 21കാരിയായ ഹർനാസ് വിജയകിരീടം ചൂടിയത്. വിശ്വസുന്ദരിപട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹർനാസ്.
2000ത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ നേട്ടം കൈവരിക്കുന്നത്. ഇതിന് മുൻപ് 1994ൽ സുസ്‌മിത സെൻ ഇന്ത്യയ്‌ക്ക് വേണ്ടി വിശ്വസുന്ദരി കിരീടം നേടിയിരുന്നു. നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരി കിരീടം ഇന്ത്യയിലേക്ക് തിരികെയെത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ നേട്ടം.
2020ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോ ആൻഡ്രിയ മെസയാണ് ഹർനാസിന് കിരീടം നൽകിയത്. ലൈവ് സ്‌ട്രീമിങ്ങിലൂടെയായിരുന്നു ചടങ്ങുകൾ. പരാഗ്വേയുടെ നാദിയ ഫെറെയ്‌റ ഫസ്‌റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്കയുടെ ലാലേല സ്വാനെ സെക്കൻഡ് റണ്ണറപ്പുമായി.
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 കിരീട നേട്ടത്തെ തുടർന്നാണ് മോഡലും നടിയുമായ ഹർനാസ് സന്ധു വിശ്വസുന്ദരി പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവിൽ പബ്‌ളിക് അഡ്‌മിനിസ്‌ട്രേഷൻ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. ടൈംസ് ഫ്രഷ് ഫേസ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങൾ മുൻപ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലെ നായികയായിരുന്ന സന്ധു ചണ്ഡീഗഡ് സ്വദേശിയാണ്. യോഗ, നൃത്തം, കുതിരസവാരി, ചെസ് എന്നിവയിലെല്ലാം സന്ധു മികവ് തെളിയിച്ചിട്ടുണ്ട്.
Also Read: കുഞ്ഞ് കുഞ്ഞാലി; മരക്കാറിലെ പ്രണവിന്റെ പ്രകടനങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍