ഫ്ളോറിഡ: വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്‌സിക്കോ ആൻഡ്രിയ മെസ. ഫ്ളോറിഡയിൽ നടന്ന 69ആമത് പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്‌സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്‌റ്റ് റണ്ണറപ്പും മിസ് പെറു ജാനിക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയുടെ അഡ്‌ലിൻ കാസ്‌റ്റിലിനോ നാലാം സ്‌ഥാനത്തെത്തി അഭിമാന നേട്ടം കൊയ്‌തു.
ലോകമെമ്പാടുമുള്ള 73 സുന്ദരികളുമായി മാറ്റുരച്ചാണ് ആൻഡ്രിയ കിരീടം ചൂടിയത്. മിസ് യൂണിവേഴ്‌സായി കിരീടമണിയുന്ന മൂന്നാമത്തെ മെക്‌സിക്കൻ വനിത കൂടിയാണ് ആൻഡ്രിയ. മിസ് ഇന്ത്യ അഡ്‌ലിൻ കാസ്‌റ്റിലിനോയെ തന്നെ ആയിരുന്നു പ്രധാന എതിരാളിയായി വിലയിരുത്തിയിരുന്നത്. മിസ് ബ്രസീൽ, മിസ് പെറു, മിസ് ഡൊമിനിക്കൻ റിപ്പബ്ളിക് എന്നിവരാണ് ആൻഡ്രിയ, കാസ്‌റ്റിലിനോ എന്നിവരെ കൂടാതെ ആദ്യ അഞ്ച് സ്‌ഥാനങ്ങളിൽ എത്തിയത്.
ചോദ്യോത്തര റൗണ്ടിൽ മികച്ച പ്രകടനം ആയിരുന്നു ആൻഡ്രിയ കാഴ്‌ചവെച്ചത്. നിങ്ങൾ രാജ്യത്തിന്റെ നേതാവായിരുന്നെങ്കിൽ കോവിഡ് മഹാമാരിയെ എങ്ങനെ നേരിടുമെന്നായിരുന്നു ആൻഡ്രിയയോട് ചോദിച്ചത്. കോവിഡ് പോലുള്ള കഠിനമായ സാഹചര്യം കൈകാര്യം ചെയ്യാൻ കൃത്യമായ മാർഗമില്ലെന്ന് താൻ വിശ്വസിക്കുന്നതായും എന്നാൽ കാര്യങ്ങൾ ഇത്ര ഗുരുതരമാകുന്നതിന് മുൻപ് തന്നെ താൻ ലോക്ക്ഡൗൺ കൊണ്ടുവരുമായിരുന്നു എന്നുമാണ് ആൻഡ്രിയ മറുപടി നൽകിയത്. കൂടാതെ കോവിഡ് മൂലം നിരവധി ജീവനുകളാണ് ഇക്കാലയളവിൽ നഷ്‌ടമായതെന്ന് പറഞ്ഞ ആൻഡ്രിയ തങ്ങൾക്ക് അത് താങ്ങാൻ കഴിയില്ലെന്നും ജനങ്ങളെ പരിപാലിക്കണമെന്നും കൂട്ടിച്ചേർത്തു.
Read Also: ‘ഇത് തെറ്റാണ്; ഞങ്ങൾ കുട്ടികളല്ലേ’; ഗാസയിൽ നിന്നുള്ള പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു