ഗാസ: “എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ അവസ്‌ഥ? എന്ത് തെറ്റാണ് ഞങ്ങൾ ചെയ്‌തത്?, ഇത് ശരിയല്ല. ഞങ്ങൾ കുട്ടികളാണ്,”- ഇസ്രയേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയിൽ നിന്നുള്ള 10 വയസുകാരിയുടെ വാക്കുകളാണ് ഇത്.
നദീനെ അബ്‌ദെൽ-തായിഫ് എന്ന 10 വയസുകാരിയാണ് ഗാസയിൽ നിന്ന് ലോകത്തോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. ‘മിഡിൽ ഈസ്‌റ്റ് ഐ’ (എംഇഇ)യുടെ ട്വിറ്റര്‍ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്നെയും തന്റെ കുടുംബത്തെയും ഗാസയിലെ മറ്റുള്ളവരെയും എന്തിനാണ് വേട്ടയാടുന്നതെന്നും ഇതിനെതിരെ ഒരു കുട്ടിയായ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും അവൾ വീഡിയോയിൽ ചോദിക്കുന്നു.
“എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല, എനിക്ക് 10 വയസ് മാത്രമേയുള്ളൂ, ഞാൻ എന്താണ് ചെയ്യേണ്ടത്? ഇത് എനിക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. ഒരു ഡോക്‌ടറോ മറ്റോ ആയിരുന്നെങ്കിൽ എന്റെ ജനതയെ സഹായിക്കാമായിരുന്നു. പക്ഷെ ഞാനിപ്പോൾ ഒരു കുട്ടി മാത്രമാണ്. എനിക്ക് ഭയമുണ്ട്. എന്റെ ജനതക്ക് വേണ്ടി ഒന്നും ചെയ്യാൻ എന്നെക്കൊണ്ട് കഴിയുന്നില്ല, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല,”- കണ്ണീരോടെ നദീനെ പറയുന്നു.
“എന്റെ കുടുംബം പറയുന്നത് അവർ നമ്മളെ വെറുക്കുന്നു എന്നാണ്. നമ്മള്‍ മുസ്‌ലിംകളായതു കൊണ്ട് അവര്‍ക്ക് നമ്മളെ ഇഷ്‌ടമല്ല എന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ക്ക് മുകളിലേക്ക് എന്തിനാണ് മിസൈല്‍ ഇടുന്നത്. എന്തിനാണ് അവരെ കൊല്ലുന്നത്? ഇത് ശരിയല്ല,”- നദീനെ പറഞ്ഞു.
“I don’t know what to do.”
A 10-year-old Palestinian girl breaks down while talking to MEE after Israeli air strikes destroyed her neighbour’s house, killing 8 children and 2 women#Gaza #Palestine #Israel pic.twitter.com/PWXsS032F5
— Middle East Eye (@MiddleEastEye) May 15, 2021
പലസ്‌തീന് നേരെ ഇസ്രയേൽ ആക്രമണം തുടരുമ്പോൾ അതിന്റെ ദുരന്തങ്ങൾ ഏറെ ബാധിക്കുന്നത് കുട്ടികളെയാണ്. എന്താണ് സംഭവിക്കുന്നത് എന്നോ എന്തിനാണ് തങ്ങൾ ഇതെല്ലാം അനുഭവിക്കുന്നത് എന്നോ തിരിച്ചറിയാൻ പോലും കഴിയാത്ത നിഷ്‌കളങ്ക ബാല്യങ്ങളെയാണ് ഈ കെടുതിയുടെ പരിണിത ഫലങ്ങൾ വേട്ടയാടുന്നത്. സംഘർഷം തുടങ്ങി ഒരാഴ്‌ചയാകുമ്പോൾ 41 കുട്ടികളും 22 സ്‌ത്രീകളുമുൾപ്പടെ 150 പേരാണ് ഗാസയിൽ മാത്രം കൊല്ലപ്പെട്ടത്.
Also Read: കോവിഡ് രോഗികൾക്ക് ഓട്ടോറിക്ഷയിൽ സൗജന്യ യാത്ര; മാതൃകയായി യുവാവ്