ഗാസ: ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന 18 ഏജൻസികൾ വെടിനിർത്തൽ ഉടൻ വേണമെന്ന് സംയുക്‌ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം അഭയാർഥി ക്യാംപുകളിൽ പകർച്ചവ്യാധികൾ പടരുകയാണെന്നും വിവിധ യുഎൻ ഏജൻസികളുടെ 88 ജീവനക്കാർ കൊല്ലപ്പെട്ടതായും യുഎൻ ഏജൻസികൾ പറഞ്ഞു.
ഇതിനിടെ, ഈജിപ്‌തിലേക്കുള്ള റാഫ അതിർത്തി വീണ്ടും തുറന്നു. ഗാസയിൽ ഇതുവരെ സ്വദേശികളായ 192 ആരോഗ്യപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 37 ആംബുലൻസുകൾ തകർത്തു. വൈദ്യുതിയും മറ്റ് അവശ്യസൗകര്യങ്ങളും മുടങ്ങിയതുമൂലം 16 ആശുപത്രികളുടെ പ്രവർത്തനം നിറുത്തിവെച്ചു. ഗാസയിലെ ഏക മാനസികാരോഗ്യകേന്ദ്രവും ആക്രമണത്തിൽ തകർന്നു. അർബുദബാധിതരായ കുട്ടികളുടെ ചികിൽസക്കായുള്ള ആശുപത്രിയുടെ ഒരു നില തകർന്നു. പാചകശാലകളും ബേക്കറികളും തകർന്നത് ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.
മേഖലയിൽ ഒരു ആണവ മുങ്ങിക്കപ്പൽ കൂടി വിന്യസിച്ചതായി യുഎസ് അറിയിച്ചു. ഈജിപ്‌തിലെ സൂയസ് കനാലിനു സമീപമാണ് ആണവ മിസൈൽ തൊടുക്കാൻ ശേഷിയുള്ള മുങ്ങിക്കപ്പലുള്ളതെന്നു യുഎസ് പ്രതിരോധവകുപ്പ് വെളിപ്പെടുത്തി. ഇറാൻ ഉൾപ്പെടെ ഇടപെടുന്നതു തടയാനാണ് ഈ ഭീഷണിയെന്നു കരുതുന്നു. 2 വിമാനവാഹിനികൾ നേരത്തേ തന്നെ യുഎസ് വിന്യസിച്ചിരുന്നു.
അതേസമയം, ബൊളീവിയ ചെയ്‌തത് പോലെ നയതന്ത്ര തലത്തിൽ കൂടുതൽ രാജ്യങ്ങൾ ഇസ്രയേലുമായുള്ള ബന്ധം മുറിച്ചേയ്ക്കും. ഇസ്രയേലിലെ നയതന്ത്രപ്രതിനിധികളെയെല്ലാം തിരിച്ചുവിളിച്ച ദക്ഷിണാഫ്രിക്ക, ഇസ്രയേലിനോടു യോജിക്കാനാകിലെന്നു വ്യക്‌തമാക്കി. തുർക്കി, ജോർദാൻ, ഹോണ്ടുറാസ്, കൊളംബിയ, ചിലെ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു.
VANITHA VARTHAKAL | 71ആം വയസിൽ അമ്മൂമ്മക്ക് ഗിന്നസ് റെക്കോർഡ്