കൊച്ചി: പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് കൗണ്‍സിലിലുണ്ടായ ഏകകണ്‌ഠമായ തീരുമാനം. വലിയ വരുമാന നഷ്‌ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും ജിഎസ്‌ടി കൗണ്‍സില്‍ നിലപാട് എടുത്തതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കിയത്. വില വര്‍ധനവിന്റെ പശ്‌ചാത്തലത്തില്‍ പെട്രോളിയം ഉൽപന്നങ്ങളെക്കൂടി ജിഎസ്‌ടി പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്നും കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ പെട്രോളിനെ ജിഎസ്‌ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
നികുതി വിഷയങ്ങളില്‍ അന്തിമ തീരുമാനം ജിഎസ്‌ടി കൗണ്‍സിലാണ് സ്വീകരിക്കുക. വിഷയം അവിടെ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജിഎസ്‌ടി കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ചയായെങ്കിലും കേരളമടക്കമുള്ള സംസ്‌ഥാനങ്ങളെല്ലാം പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്‌ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തു.
Most Read: കാശി വിശ്വനാഥ് ഇടനാഴി; പദ്ധതിയിൽ അവകാശ വാദവുമായി അഖിലേഷ് യാദവ്