തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാജസ്‌ഥാനിലെ പ്രസംഗത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ട് എഎ റഹീം. ‘വ്യാജ’ ഹിന്ദുക്കളും, ‘ഒറിജിനല്‍’ ഹിന്ദുക്കളും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വര്‍ഗീയതയും തമ്മിലുള്ള സമരമാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് റഹീം പറഞ്ഞു.
ഇസ്‌ലാമോഫോബിയക്ക് കോണ്‍ഗ്രസ് വിധേയമായി കഴിഞ്ഞെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വേദികളില്‍ നിന്ന് മുസ്‌ലിം നാമധാരികളായ നേതാക്കളെ കോണ്‍ഗ്രസ് തന്നെ മാറ്റി നിര്‍ത്തിയത് വാര്‍ത്തയായിരുന്നെന്നും റഹീം ചൂണ്ടിക്കാണിച്ചു.
“ഇന്ത്യ, ഹിന്ദു രാഷ്‌ട്രമല്ല, മതനിരപേക്ഷ റിപ്പബ്‌ളിക്കാണ്. രാജ്യം അപകടകരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. മതനിരപേക്ഷത ഭീഷണി നേരിടുന്നു. ഭരണഘടനാ മൂല്യങ്ങളും, ബഹുസ്വരതയും രാജ്യത്തിന് നഷ്‌ടമാകുന്നു. അനുദിനം, മത ന്യൂനപക്ഷങ്ങളും ദളിതരും രാജ്യത്ത് ആക്രമിക്കപ്പെടുന്നു. തീവ്ര ഹിന്ദുത്വ വർഗീയ പരീക്ഷണശാലയായി രാജ്യം മാറിയിരിക്കുന്നു. അപകടകരമായ വര്‍ത്തമാന കാലത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നത്, ‘വ്യാജ’ഹിന്ദുക്കളെ മാറ്റി, ‘യഥാർഥ’ ഹിന്ദുക്കള്‍ അധികാരത്തില്‍ വരണമെന്നാണ്. ‘യഥാർഥ ഹിന്ദുക്കള്‍ ഭരണത്തില്‍ വരണം’ എന്ന് കോൺഗ്രസ് പറയുമ്പോള്‍, ലളിതമായ ഒരു സംശയം… മുസ്‌ലിംകളും, ക്രിസ്‌ത്യാനികളും, പാഴ്‌സിയും, സിഖുകാരുമെല്ലാം….??? എല്ലാവരുടേതുമാണ് ഇന്ത്യ,”- എഎ റഹീം പറഞ്ഞു.
ഗോഡ്സെ പങ്കുവച്ച അവസാന ആഗ്രഹവും ഹിന്ദു രാഷ്‌ട്രമായിരുന്നു. കാലങ്ങള്‍ക്കിപ്പുറം, ഗാന്ധി ഘാതകരുടെ സ്വപ്‌നം, ഗാന്ധിയെന്ന പേരിന്റെ പ്രഭയില്‍ രാഷ്‌ട്രീയം നടത്തുന്ന രാഹുല്‍ ഗാന്ധി രാജ്യത്തോട് പങ്കുവെക്കുന്നു. നെഹ്റുവിനെ ‘മറയ്‌ക്കാനാണ്’ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോൺഗ്രസ് നെഹ്റുവിനെ ‘മറക്കാനും’. നെഹ്‌റുവും ഗാന്ധിയും വിഭാവനം ചെയ്‌ത മതനിരപേക്ഷ ഇന്ത്യയല്ല രാഹുലിന്റെ കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാജസ്‌ഥാനില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് പറഞ്ഞത്. ‘ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല’, രാഹുല്‍ പറഞ്ഞിരുന്നു. 2014 മുതല്‍ ഹിന്ദുത്വവാദികള്‍ അധികാരം കൈയ്യാളുകയാണെന്നും ഈ ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Most Read: പ്രതിഷേധം ശക്‌തമായി; വിവാദ ഖണ്ഡിക പിൻവലിച്ച് സിബിഎസ്ഇ