ചെന്നൈ: കുനൂരിൽ ഉണ്ടായ സൈനിക ഹെലികോപ്‌ടർ അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു. തമിഴ്‌നാട് പോലീസിന്റേതാണ് നടപടി. കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിനാണ് ഫോൺ കൈമാറിയത്.
മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ നഗറിൽ താമസിക്കുന്ന ഫോട്ടോഗ്രാഫറായ വൈ.ജോയ് എന്ന കുട്ടിയാണ് കാട്ടേരി റെയിൽവേ പാളത്തിന് സമീപം നിൽക്കവേ അപകടത്തിന്റെ നിർണായക ദൃശ്യങ്ങൾ പകർത്തിയത്. ജോയ്, സുഹൃത്ത് എച്ച് നാസർ എന്നിവർ കഴിഞ്ഞ ദിവസം കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫിസിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.
താഴ്‌ന്ന് പറന്ന ഹെലികോപ്‌ടർ കനത്ത മൂടൽ മഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ വ്യക്‌തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങൾ അറിയാനാണ് മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നത്. സംഭവസമയത്തെ മേഖലയിലെ കാലാവസ്‌ഥ സംബന്ധിച്ച റിപ്പോർട് സമർപ്പിക്കാൻ ചെന്നൈ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ തകര്‍ന്ന ഹെലികോപ്‌ടറിന്റെ യന്ത്ര ഭാഗങ്ങള്‍ അന്വേഷണ സംഘം നീക്കും. വെല്ലിംങ്‌ടണ്‍ ആര്‍മി കന്റോണ്‍മെന്റിലേക്കാണ് യന്ത്ര ഭാഗങ്ങള്‍ കൊണ്ടു പോകുക. പ്രദേശത്ത് ശാസ്‌ത്രീയ പരിശോധന ഇന്നും തുടരുകയാണ്.
അതേസമയം, അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്ക് കരസേന ആദരമൊരുക്കും. ഹെലികോപ്‌ടര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്‌ച ആദരിക്കും. ചടങ്ങില്‍ വ്യോമസേന ദക്ഷിണ്‍ ഭാരത് ഏരിയ ജനറല്‍ കമാന്‍ഡിങ് ഓഫിസർ അരുണ്‍ പങ്കെടുക്കും. മുതിര്‍ന്ന വ്യോമ കരസേന ഉദ്യോഗസ്‌ഥരും ചടങ്ങില്‍ പങ്കെടുക്കും.
Also Read: ഭർതൃപീഡനം; തെലങ്കാനയിൽ മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി