എറണാകുളം: സംസ്‌ഥാനത്ത് പാതയോരങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾക്ക് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആര് പറഞ്ഞാലും കേരളം അനുസരിക്കില്ലെന്നും, പാതയോരങ്ങളിലെല്ലാം അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിച്ചിരിക്കുകയാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
അനധികൃതമായി കൊടിമരങ്ങള്‍ സ്‌ഥാപിക്കുന്നതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. പാതയോരങ്ങളിൽ കൊടിമരങ്ങൾ സ്‌ഥാപിക്കാൻ അനുവദിക്കരുതെന്നാണ് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയത്. കൂടാതെ കൊടിമരങ്ങൾ സ്‌ഥാപിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.
പാതയോരങ്ങളിൽ എല്ലാം അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിച്ചിരിക്കുന്നത് നിയമവ്യവസ്‌ഥയുടെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അനധികൃതമായി കൊടിമരങ്ങള്‍ സ്‌ഥാപിച്ച സ്‌ഥലം സ്വന്തം ഭൂമി പോലെയാണ് പലരും കരുതുന്നതെന്നും കോടതി വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനത്ത് അനധികൃതമായി സ്‌ഥാപിച്ച കൊടിമരങ്ങളും, ബോര്‍ഡുകളും സംബന്ധിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നൽകുകയും ചെയ്‌തിരുന്നു.
Read also: പിങ്ക് പോലീസ് പരസ്യവിചാരണ: കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്‌ഥക്ക്; ഹൈക്കോടതി