കൊച്ചി: സംസ്‌ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
സംസ്‌ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സംസ്‌ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ എത്രയെണ്ണമാണ് അനധികൃതമെന്ന് കോടതി ചോദിച്ചപ്പോൾ കണക്ക് കൃത്യമായി ലഭ്യമല്ലെന്ന് സർക്കാർ പറഞ്ഞു. എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു.
ഇത് മാറ്റാൻ എത്ര സമയം വേണം? അടി പേടിച്ച് ഇത് മാറ്റാൻ ആർക്കും ധൈര്യമില്ല. നിയമവ്യവസ്‌ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്‌ടമുള്ളിടത്ത് കൊടിമരങ്ങൾ സ്‌ഥാപിക്കാം എന്നതാണ് സംസ്‌ഥാനത്തെ സ്‌ഥിതി. ഏകദേശ കണക്കിൽ പോലും ഇത്രയധികം കൊടിമരങ്ങളുണ്ട് എന്നുള്ളത് ഗൗരവതരമാണ്; കോടതി കുറ്റപ്പെടുത്തി.
അനധികൃത കൊടിമര വിഷയത്തിൽ നിലപാട് അറിയിക്കാൻ 10 ദിവസം കൂടി സമയം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. അതുവരെ പുതിയ കൊടിമരങ്ങൾ സ്‌ഥാപിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. അനധികൃത കൊടിമരങ്ങൾ സ്‌ഥാപിക്കുന്നവർക്ക് എതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അനധികൃതമായി കൊടിമരങ്ങൾ സ്‌ഥാപിച്ചവർ അവ 10 ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Most Read: കിഫ്‌ബിക്ക് എതിരായ റിപ്പോർട് പൂഴ്‌ത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം