കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് പറഞ്ഞ ഹൈക്കോടതി ഗൂഢാലോചനയും പ്രേരണയും വ്യത്യസ്‌തമാണ് എന്നും ചൂണ്ടിക്കാട്ടി.
ഒരാളെ കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഇതിന് തെളിവുകള്‍ വേണമെന്നും കോടതി നിരീക്ഷിച്ചു. ഒരാള്‍ ഒരു മുറിയില്‍ വെച്ച് ഒരാളെ വകവരുത്തണമെന്ന് പ്രസ്‌താവന നടത്തുന്നു. അങ്ങനെ നടത്തുന്ന ഒരു പ്രസ്‌താവന എങ്ങനെ ഗൂഢാലോചനയുടെ പരിധിയില്‍ വരുമെന്നാണ് കോടതിയുടെ ചോദ്യം. വക വരുത്തുന്നതിനായി എന്തെങ്കിലും നീക്കങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടായാലല്ലേ അത് ഗൂഢാലോചനയാവൂ എന്നും കോടതി ചോദിച്ചു.
എന്നാൽ, വാക്കാല്‍ പറഞ്ഞതല്ലെന്നും തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കൃത്യമായ വധ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി. അക്കാര്യം വ്യക്‌തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസ്‌ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ തുറന്ന കോടതിയില്‍ പറയാനാവില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
എന്നാൽ, തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് വധഗൂഢാലോചന ചുമത്തിയതെന്ന് നടന്‍ ദിലീപ് ആരോപിച്ചു. പോലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചന. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണ്. നേരത്തെ പറഞ്ഞു പഠിപ്പിച്ച രീതിയിലായിരുന്നു അഭിമുഖം. കഴിഞ്ഞ നാലുവർഷമായി ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നുവരുന്നത് എന്നും ജാമ്യാപേക്ഷ പരിഗണിക്കവെ ദിലീപ് വാദിച്ചു.
ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടിഎന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്.
Most Read: കുതിരാനിലെ ടോൾ പിരിവ്; ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പൊളിയുന്നു