എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. വ്യാഴാഴ്‌ച ഹരജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. അതേസമയം കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന് പരിശോധനക്കായി ഫോണുകൾ ആവശ്യമാണെങ്കിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്‌തമാക്കി. ദിലീപ് ഉൾപ്പടെയുള്ളവർ ഹാജരാക്കിയ ഫോണുകളുടെ പരിശോധന നടപടികളാണ് ഇന്ന് പ്രധാനമായും കോടതിയിൽ നടന്നത്. ആവശ്യപ്പെട്ട ഫോണുകളിൽ 3 എണ്ണം ദിലീപ് ഹാജരാക്കിയിട്ടില്ലെന്ന് വ്യക്‌തമാക്കിയ പ്രോസിക്യൂഷൻ, ദിലീപ് തന്റെ കൈയില്‍ ഇല്ലെന്ന് പറഞ്ഞ ഫോണിന്റെ വിവരങ്ങളും കൈമാറി.
തുടർന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഫോണുകൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധിക്കുകയും, ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു. അതിന് ശേഷമാണ് ജാമ്യാപേക്ഷ വ്യാഴാഴ്‌ച ഉച്ചക്ക് ശേഷം 1.45ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചത്.
Read also: കണ്ണൂരിൽ ഹോട്ടലുടമയുടെ കൊലപാതകം; പ്രതികൾ കുറ്റം സമ്മതിച്ചു