ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗുരുതരമായ വീഴ്‌ചകൾ പരിശോധിക്കുന്നതിനായി ഉന്നതതല യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മെഡിക്കൽ കോളേജിൽ തുടർച്ചയായി ഉണ്ടാകുന്ന ഗുരുതരമായ വീഴ്‌ചകൾ യോഗത്തിൽ വിശദമായി പരിശോധിക്കും. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്‌ടർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥരും പങ്കെടുക്കുന്നുണ്ട്.
കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച സംഭവത്തിൽ മെഡിക്കൽ കോളേജിനെതിരെ വൻതോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പള്ളിക്കൽ സ്വദേശിയായ രമണൻ മരിച്ചെന്നായിരുന്നു ഇയാളുടെ ബന്ധുക്കൾക്ക് ആശുപത്രി നൽകിയ സന്ദേശം. തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴാണ് മരിച്ചത് രമണൻ അല്ലെന്ന് മനസിലാക്കിയത്. തുടർന്ന് സംഭവം വിവാദത്തിലേക്ക് എത്തിയിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ നോട്ടീസും അയച്ചിരുന്നു.
അതേസമയം, മെഡിക്കൽ കേളേജിനെതിരെ ഗുരുതരമായ ആരോപണങ്ങൾ വേറെയും റിപ്പോർട് ചെയ്‌തിട്ടുണ്ട്. കോവിഡ് രോഗികൾ മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധുക്കളെ കൃത്യമായി അറിയിക്കാതെ ഇരിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്, കൂടാതെ, മൃതദേഹങ്ങൾ മാറി നൽകിയതുമായി നിരവധി പരാതികളും ഉണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നത്.
Read Also: ഫാത്തിമ തഹ്‌ലിയക്കെതിരെ നടപടി; ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി