മലപ്പുറം: ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് നീക്കി. ‘ഹരിത’ വിഷയത്തില്‍ ഫാത്തിമ നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.
നേതൃത്വത്തിനെതിരെ മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നത് ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയ വഴിയുണ്ടായ പ്രതികരണവും നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഹരിതയുടെ ആദ്യകാല സംസ്‌ഥാന പ്രസിഡണ്ടായിരുന്നു ഫാത്തിമ.
ഹരിതയുടെ സംസ്‌ഥാന കമ്മറ്റി പിരിച്ചു വിട്ടതിൽ നേതൃത്വത്തിനെതിരെ തുറന്നടിച്ച് ഫാത്തിമ രംഗത്തെത്തിയിരുന്നു. ഹരിത നേതാക്കള്‍ ഏത് തരത്തിലുള്ള അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ലെന്നും ഹരിത നേതാക്കള്‍ക്ക് ഒപ്പം ഉണ്ടാകുമെന്നും തഹ്‌ലിയ വ്യക്‌തമാക്കിയിരുന്നു. സ്‌ത്രീകള്‍ക്ക് എതിരെയുള്ള പരാതികള്‍ പരിഹരിക്കേണ്ടത് ഈ രീതിയിലാണോയെന്ന് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും ഫാത്തിമ പറഞ്ഞിരുന്നു.
അതേസമയം, എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട ഹരിത സംസ്‌ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു.
ആയിഷ ബാനു പ്രസിഡണ്ടും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയില്‍ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്‌ഥാന ഭാരവാഹികളും സമീപകാല ‘ഹരിത’ വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.
Most Read: തമ്മിലടി തീരാതെ സംസ്‌ഥാന ബിജെപി; യോഗത്തിൽ പങ്കെടുക്കാതെ സികെ പത്‌മനാഭന്‍