കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്‌ഥാന പ്രസിഡണ്ടും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന കൃഷ്‌ണദാസ് പക്ഷത്തിന്റെ ആവശ്യം തള്ളി മുരളീധര പക്ഷം. ഇതോടെ സംസ്‌ഥാന ബിജെപിയിലെ തർക്കം കോര്‍കമ്മിറ്റി യോഗത്തിലും അവസാനിച്ചില്ല. തോല്‍വിയിൽ സംഘപരിവാര്‍ സംഘടനകൾ ഉൾപ്പടെ മൊത്തം സംഘടനാ സംവിധാനത്തിനും പങ്കുണ്ടെന്നാണ് മുരളീധര വിഭാഗം വാദിച്ചത്.
അതേസമയം യോഗം നടക്കുന്ന കൊച്ചിയില്‍ ഉണ്ടായിരുന്നിട്ടും മുതിര്‍ന്ന നേതാവ് സികെ പത്‌മനാഭന്‍ കോര്‍കമ്മിറ്റിയിൽ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പില്‍ യാതൊരു രാഷ്‌ട്രീയ പരിചയവുമില്ലാത്ത സംയോജകരെ ആർഎസ്എസ് നിയോഗിച്ചത് വലിയ തിരിച്ചടിയായെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആരോപണം. സംഘടനാ സംവിധാനത്തിൽ താഴെത്തട്ടുമുതൽ മാറ്റങ്ങള്‍ വരുത്തേണ്ട ആവശ്യമുണ്ടെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ ഏഴ് ജില്ലാകമ്മറ്റികളില്‍ ഗുരുതരമായ പോരായ്‌മകള്‍ ഉണ്ടെന്നും ഇത് ഉടനെ തിരുത്താനും കോര്‍കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
അതേസമയം നാർക്കോട്ടിക് ജിഹാദ് വിവാദ വിഷയം ഏറ്റെടുക്കാനാണ് ബിജെപി തീരുമാനം. പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ബിജെപിയുടെ ദേശീയ നേതാക്കളും, കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദർശിക്കും. നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചക്ക് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: പദവിയുടെ അന്തസ് മറക്കരുത്; ശ്രീധരൻ പിള്ളയോട് ചെന്നിത്തല