മംഗളൂരു: കർണാടകയിൽ ഇടവേളക്ക് ശേഷം വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിർബന്ധമാക്കണമെന്ന് മംഗളൂരു സർവകലാശാല നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ ക്ളാസിൽ കയറ്റാതെ തിരിച്ചയച്ചു. മംഗളൂരു സർവകലാശാലയിലെ വിസി, പ്രിൻസിപ്പൽ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരുമായി കോളേജ് ഡെവലപ്‌മെന്റ് കൗൺസിൽ വെള്ളിയാഴ്‌ച ചേർന്ന യോഗത്തിലാണ് മാർച്ച് 15ലെ കർണാടക ഹൈക്കോടതിയുടെ വിധി പ്രകാരം ക്ളാസ് മുറികളിൽ ഹിജാബ് അനുവദിക്കില്ലെന്ന് തീരുമാനിച്ചത്.
മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വിസി സുബ്രഹ്‍മണ്യ യദപ്പാടിത്തയ വാർത്താ സമ്മേളനത്തിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ ശനിയാഴ്‌ച ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചു. വിദ്യാർഥികളുമായി പ്രിൻസിപ്പൽ സംസാരിക്കുന്ന വീഡിയോയും പ്രചരിച്ചു. കോളേജ് പ്രിൻസിപ്പൽ അനുസൂയ റായി പെൺകുട്ടികളുമായി സംസാരിക്കുകയും ഹിജാബ് ധരിക്കാതെ ക്ളാസുകളിൽ ഇരിക്കണമെന്ന് ആവശ്യപ്പെടുന്നതും ഉൾപ്പെടെയുള്ള വീഡിയോയും പുറത്തുവന്നിരുന്നു.
Read Also: കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി