മധുര: ദുരഭിമാന കൊലക്കേസിൽ പത്തുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് മധുരയിലെ പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളിൽ ജീവപര്യന്തവും മറ്റ് അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്.
ദളിത് വിഭാഗത്തിൽപ്പെട്ട 21കാരനായ ഗോകുൽരാജിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 2015ലാണ് ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽഎഞ്ചിനീയറായ ഗോകുൽ രാജ് കൊലചെയ്യപ്പെട്ടത്,
നാമക്കലിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ച് മണിക്കൂറുകൾക്കകമാണ് ഗോകുലിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോകുൽരാജിനെ ഒരു സംഘം ആളുകൾ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടെ കേസിലെ പ്രധാന സാക്ഷിയായ, ഗോകുലിന്റെ സുഹൃത്തായ യുവതി വിചാരണക്കിടെ കൂറ് മാറിയെങ്കിലും സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്.
അതേസമയം പിന്നോക്ക ജാതി സമുദായമായ കൊങ്കു വെള്ളാളർക്കുവേണ്ടി പോരാടുന്ന ധീരൻ ചിന്നമലൈ പേരവൈയുടെ തലവനാണ് പ്രതിയായ യുവരാജ്.
നേരത്തെ കൊല്ലപ്പെട്ട ഗോകുലിന്റെ പോക്കറ്റിലുണ്ടായിരുന്ന കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിനും ദുരൂഹ മരണത്തിനുമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഗോകുലിനെ കൊലപ്പെടുത്തിയതെന്ന് ആരോപികുച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. കേസിലെ അഞ്ച് പ്രതികളെ കഴിഞ്ഞയാഴ്‌ച വെറുതെവിട്ടിരുന്നു.
Most Read: യുവതിക്ക് ക്രൂമര്‍ദ്ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം