കാബൂൾ: യുഎസ് സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം നിസാരവൽകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ ‘അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ’ എന്ന് വളരെ ലാഘവത്തോടെ ആയിരുന്നു ബൈഡന്റെ മറുപടി.
അഫ്‌ഗാനെതിരായ ബൈഡന്റെ നിലപാടുകൾ ഏറെ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം. കഴിഞ്ഞ തിങ്കളാഴ്‌ച അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യുഎസ് സൈനിക വിമാനത്തിന്റെ ചക്രപഴുത്തിനുള്ളിലാണ് മനുഷ്യശരീരഭാഗം കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ യുഎസ് വ്യോമസേന വിമാനം (റീച്ച്885) റൺവേ തൊട്ടതും നൂറുകണക്കിന് അഫ്‌ഗാൻ പൗരൻമാരാണ് ഓടിയെത്തിയത്. വിമാനം വളഞ്ഞ ആൾകൂട്ടത്തിലെ ചിലർ വിമാനചിറകുകളിലും ചക്രപ്പഴുതുകളിലും നിലയുറപ്പിച്ചിരുന്നു.
ആളുകളെ സുരക്ഷാ സേന നീക്കം ചെയ്‌ത ശേഷം വിമാനം പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് ലാൻഡിങ് ഗിയറിൽ തടസം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അടിഭാഗത്തെ വീൽവെല്ലിനുള്ളിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് യുഎസ് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ വിവാദ പരാമർശം. അഫ്‌ഗാനിൽ നിന്ന് യുഎസ് സൈന്യം പിൻമാറുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ ഒഴിവാക്കാനാകില്ലെന്ന ബൈഡന്റെ മറുപടിയും ഏറെ ചർച്ചയായിരിക്കുകയാണ്. അഫ്‌ഗാനിൽ നിന്നും സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. വിഷയത്തില്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്നും ബൈഡൻ പ്രതികരിച്ചു.
അതേസമയം, ബൈഡന്റെ പ്രതികരണം നാണക്കേടാണെന്ന് യുഎന്‍ മുന്‍ അംബാസഡര്‍ നിക്കി ഹേലി ആരോപിച്ചു. അഫ്‌ഗാനിസ്‌ഥാനിലുള്ള ആയിരക്കണക്കിന് അമേരിക്കക്കാരുടെ മുഖത്തേക്കുള്ള അടിയാണിതെന്നും ഹേലി പറഞ്ഞു. ബൈഡന് ആസൂത്രണമില്ല, അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ഇവർ കുറ്റപ്പെടുത്തി.
യുഎസ് പ്രസിഡണ്ടിന്റെ നാണം കെട്ട പ്രകടനമാണിതെന്ന് സെനറ്ററായ ലിസ് ചെനെയും ആരോപണം ഉയര്‍ത്തി. റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ ടോം കോട്ടന്‍, ട്രംപിന്റെ കൗണ്‍സിലര്‍ ആയിരുന്ന കെലിയന്‍ കോണ്‍വേ തുടങ്ങിയവരും ബൈഡനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Also Read: ‘ആർആർആർ’ ഉക്രൈനിലെ ഷൂട്ടിംഗ് പൂർത്തിയാക്കി; റിലീസ് വൈകിയേക്കും