തിരുവനന്തപുരം: വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. പാലക്കാട് ജില്ലാ കളക്‌ടറും ജില്ലാ മെഡിക്കൽ ഓഫിസറും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
അന്വേഷണ റിപ്പോർട് ഒരാഴ്‌ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പാലക്കാട് ഗവ. ഗസ്‌റ്റ് ഹൗസില്‍ ജൂലൈ 12ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‌മി (19) ആണ് പേവിഷബാധയെ തുടർന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. മെയ് 30നാണ് ശ്രീലക്ഷ്‌മിയെ അയൽവീട്ടിലെ വളർത്തുനായ കടിച്ചത്. രണ്ടുദിവസം മുൻപ് പനി ബാധിച്ച് സ്വകാര്യ ക്‌ളിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും ചികിൽസ നടത്തി. വ്യാഴാഴ്‌ച പുലർച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്തെത്തി. മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം എന്നാണ് ഡിഎംഒയുടെ പ്രതികരണം. വാക്‌സിന്റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ലെന്നും കടിച്ച പട്ടിക്ക് വാക്‌സിൻ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റാപ്പിഡ് റെസ്പോണ്‍സ് ടീം എല്ലാം വിശദമായി അന്വേഷിക്കുമെന്നും ഡിഎംഒ അറിയിച്ചു.
Most Read: നടിയെ അക്രമിച്ച കേസ്; പ്രോസിക്യൂഷന് മുന്നറിയിപ്പുമായി ഹൈക്കോടതി