മുംബൈ: തന്റെ ജയിൽവാസത്തിന്റെ വിവരങ്ങൾ സുഹൃത്തുക്കളോട് പങ്കുവെച്ച് ഭീമകൊറേഗാവ്, എൽഗാൽ പരിഷത് കേസുകളിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമി. ജയിലിലെ അവസ്‌ഥയും വിശേഷങ്ങളും കത്തിലൂടെയാണ് അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്, 83 വയസുള്ള പാർക്കിൻസൺ രോഗബാധിതനായ അദ്ദേഹം സഹതടവുകാരൻ അരുൺ ഫെറേയ്റയുടെ സഹായത്തോടെയാണ് കത്തെഴുതിയത്. സ്‌റ്റാൻ സ്വാമിയുടെ കത്ത് അദ്ദേഹത്തിന്റെ സുഹൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ ജോൺ ദയാൽ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു.
A Diwali Letter from the Taloja Jail, where are incarcerated men and women Mr. N Modi deems to be his enemies
EXCERPTS…Posted by John Dayal on Friday, 13 November 2020
നവി മുംബൈയിലെ തലോജ ജയിലിലെ വിവരങ്ങളാണ് കത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. താൻ കഴിയുന്ന സെല്ലിലെ സൗകര്യങ്ങളും സഹതടവുകാരുടെ സഹായവും കത്തിൽ അദ്ദേഹം പ്രത്യേകം എഴുതിയിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കാനും കുളിക്കാനും തുണി അലക്കാനും സഹതടവുകാർ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എല്ലാ പ്രതിസന്ധികൾക്കിടയിലും ജയിലിൽ മനുഷ്യത്വം വളരുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്.
Also Read: 200 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; നാല് പേർ പിടിയിൽ
കത്തിലെ പ്രസക്‌ത ഭാഗങ്ങൾ:-
“പിന്തുണയും ഐക്യദാർഢ്യവും അറിയിയിച്ച എല്ലാവർക്കും നന്ദി. 13 അടി നീളവും 8 അടി വീതിയുമുള്ള തടവുമുറിയിൽ എന്നെ കൂടാതെ രണ്ട് തടവുകാർ കൂടിയുണ്ട്. ചെറിയ കുളിമുറിയും ഇന്ത്യൻ ക്ളോസെറ്റുമുണ്ട്. ഭാഗ്യവശാൽ എനിക്കൊരു യൂറോപ്യൻ ക്ളോസെറ്റ് അനുവദിച്ചിട്ടുണ്ട്.
വൈകിട്ട് അഞ്ചര മുതൽ രാവിലെ ആറ് വരെയും പകൽ 12 മുതൽ മൂന്ന് വരെയും സെല്ലിൽ അടച്ചിടും. അരുൺ പ്രഭാതഭക്ഷണം കഴിക്കാനും ഉച്ചഭക്ഷണം കഴിക്കാനും എന്നെ സഹായിക്കും. തുണികഴുകാനും സഹതടവുകാർ സഹായിക്കുന്നുണ്ട്. അവർ എന്റെ കാൽമുട്ട് തിരുമ്മി തരാറുണ്ട്. വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ്. നിങ്ങളുടെ പ്രാർഥനകളിൽ അവരെയും ഉൾപ്പെടുത്തണം. എല്ലാ ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കുമപ്പുറം തലോജ ജയിലിൽ മനുഷ്യത്വം വളരുന്നുണ്ട്..”
ഒക്‌ടോബർ 8നാണ് ദേശീയ അന്വേഷണ ഏജന്‍സി ഭീമ കൊറഗാവ് അനുസ്‌മരണ ചടങ്ങുമായി ബന്ധപ്പെട്ട കേസില്‍ ഫാദര്‍ സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌തത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവര്‍ത്തകനാണ് ജെസ്യൂട്ട് സഭാ വൈദികനായ ഫാ.സ്‌റ്റാൻ സ്വാമി. ഭൂമി,തൊഴില്‍ അവകാശങ്ങള്‍, വനം എന്നിവയുമായി ബന്ധപ്പെട്ട ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം പ്രവര്‍ത്തിച്ചുവരികയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ ചൂണ്ടിക്കാട്ടി സ്‌റ്റാൻ സ്വാമി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതിയത് തള്ളിയിരുന്നു.
National news: പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ് പാർട്ടി വിട്ടു
എല്‍ഗാര്‍-ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് സ്‌റ്റാൻ സ്വാമിക്ക് പുറമേ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്‌പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ളിങ്, ഡെല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീര്‍ കലാ മഞ്ചലിലെ മൂന്നംഗങ്ങള്‍ എന്നിവരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിലെ എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്‌റ്റ്) യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആരോപണം.