ശ്രീനഗർ: പിഡിപി സ്‌ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്‌ഗ് പാർട്ടി വിട്ടു. ജമ്മു കശ്‍മീരിൽ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് മുസഫറിനെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
1998ൽ പാർട്ടി സ്‌ഥാപിതമായപ്പോൾ മുതൽ പിഡിപി നേതൃ നിരയിലുണ്ടായിരുന്ന നേതാവാണ് മുസഫർ. പിഡിപി വിടാനുള്ള തീരുമാനം അദ്ദേഹം പാർട്ടി പ്രസിഡണ്ട് മെഹ്ബൂബ മുഫ്‌തിയെ അറിയിച്ചു. എന്നാൽ പാർട്ടി വിട്ടതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.
നാഷണൽ കോൺഫറൻസ്, പിഡിപി, പീപ്പിൾസ് കോൺഫറൻസ്, സിപിഐഎം തുടങ്ങിയ രാഷ്‌ട്രീയ പാർട്ടികളുടെ സംയോജിത കൂട്ടായ്‌മയായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‍കർ ഡിക്ളറേഷനിലെ (പിഎജിഡി) സീറ്റ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നാണ് സൂചന. കോൺഗ്രസ് പാർട്ടിയും ഡിഡിസി തെരഞ്ഞെടുപ്പിൽ പിഎജിഡിയെ പിന്തുണക്കുമെന്നാണ് വിവരം.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള കശ്‌മീരിലെ ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണിത്. നവംബർ 28നാണ് കശ്‌മീരിൽ ഡിഡിസി തിരഞ്ഞെടുപ്പ് നടക്കുന്നത്. 20 ഡിഡിസികളിലേക്കായി 8 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ നേരത്തെ പിഎജിഡി പ്രഖ്യാപിച്ചിരുന്നു. 27 സീറ്റുകളിൽ നാഷണൽ കോൺഫറൻസും 4 സീറ്റുകളിൽ പിഡിപിയും, പീപ്പിൾസ് കോൺഫറൻസ് പാർട്ടി 2 സീറ്റുകളിലുമാണ് ആദ്യ ഘട്ടത്തിൽ മൽസരിക്കുന്നത്.
Read also: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി