ശ്രീനഗർ: ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്‌തി വീട്ടുതടങ്കലിൽ. കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണിന്ന്. മുതിർന്ന പിഡിപി നേതാക്കൾക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മുഫ്‌തി ട്വീറ്റ് ചെയ്‌തു.
ഇന്ന് ഒരു സെമിനാർ നടത്തുന്നതിന് പിഡിപി അനുമതി തേടിയിരുന്നെങ്കിലും അധികൃതർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് വീട്ടു തടങ്കൽ. ഇന്നലെ നിരവധി പിഡിപി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിരുന്നു.
തന്റെ വീട് പൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ മുഫ്‌തി ട്വീറ്റിലൂടെ പങ്കു വച്ചിട്ടുണ്ട്. ജമ്മു കശ്‌മീരിൽ സ്‌ഥിതി സാധാരണ സ്‌ഥിതിയിലായെന്ന് സുപ്രീം കോടതിയിലുൾപ്പടെ വാദിക്കുന്ന കേന്ദ്രസർക്കാരിന്റെ പൊള്ളത്തരമാണ് തനിക്കെതിരായ നടപടിയിലൂടെ വ്യക്‌തമാകുന്നതെന്നും മുഫ്‌തി ട്വീറ്റിൽ കുറിച്ചു.
Read Also| അനുഷ ലക്ഷ്യമിട്ടത് ‘എയർ എംബോളിസം’; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും