പത്തനംതിട്ട: പരുമല നഴ്‌സ് വേഷത്തിൽ ആശുപത്രിയിൽ കടന്നുകയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ വൻ ആസൂത്രണം നടന്നെന്ന് പോലീസ്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭർത്താവിനെ സ്വന്തമാക്കാനായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യം. എയർ എംബോളിസം രീതിയാണ് പ്രതി സ്വീകരിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രക്‌തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയർ എംബോളിസം.
രക്‌തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയിലൂടെയോ ധമനിയിലൂടെയോ വായുകടത്തി വിടുമ്പോഴുണ്ടാകുന്ന അപൂർവ സങ്കീർണതയാണ് വെനസ് എയർ എംബോളിസം.
നഴ്‌സിന്റെ വേഷത്തിൽ ആശുപ്രത്രിക്കുള്ളിൽ കടന്ന പുല്ലകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിയിൽ കിഴക്കേതിൽ അനുഷയുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പൊളിഞ്ഞത്. പ്രസവശേഷം റൂമിൽ വിശ്രമിക്കുകയായിരുന്നു സ്‌നേഹ. കുത്തിവെപ്പെടുക്കാനെന്ന വ്യാജേന അനുഷയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ, ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്‌തതോടെയാണ് നീക്കം പൊളിഞ്ഞത്.
സ്‌നേഹയുടെ ഭർത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കൊലപാതകം ആസൂത്രണം ചെയ്‌തത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നു. ഫാർമസിസ്‌റ്റായ അനുഷ സമർഥമായി എംബോളിസം മാർഗം അവലംബിച്ചു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തിരുവല്ല പുള്ളിക്കീഴ് പോലീസ് അനുഷയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Most Read| മിത്ത് വിവാദം; സ്‌പീക്കർക്കെതിരെ നിലപാട് എടുക്കാൻ യുഡിഎഫ് യോഗം തിങ്കളാഴ്‌ച