തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധർമമുടമ്പ്, കാലടി പ്രദേശങ്ങളിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60- 70 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. തീരപ്രദേശങ്ങളിൽ തിരമാല ഒരു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ മഴ തെക്കൻ ജില്ലകളിൽ തുടരുകയാണ്. ആലപ്പുഴ കുട്ടനാട് മേഖലകളിൽ വെള്ളം കയറി, കാവാലത്ത് മടവീഴ്‌ചയുണ്ടായി. കൊല്ലം, ആലപ്പാട്, പരവൂർ മേഖലകളിൽ കടൽക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആറ് കപ്പലുകൾ തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്. ശക്‌തമായ മഴയെ തുടർന്ന് കൊല്ലം ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തൃക്കോവിൽവട്ടത്ത് നിന്ന് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
അതേസമയം, പ്രതികൂല കാലാവസ്‌ഥയെ തുടർന്ന് തിരുവനന്തപുരത്തും കൊല്ലത്തും ഇന്നത്തെ വാക്‌സിനേഷൻ ക്യാംപുകൾ റദ്ദാക്കിയിരിക്കുകയാണ്. 356 ദുരിതാശ്വാസ ക്യാംപുകളും ജില്ലകളിൽ സജ്‌ജമാക്കി. എൻഡിആർഎഫിന്റെ ഒരു സംഘം കൊല്ലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
സംസ്‌ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാൻ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ കമ്മീഷണർ എ കൗശിഗൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാംപുകൾ പ്രവർത്തിക്കുന്നതെന്നും രോഗികളും അല്ലാത്തവരും രണ്ടിടങ്ങളിലാണെന്നും കമ്മീഷണർ വ്യക്‌തമാക്കി. ലോക്ക്‌ഡൗൺ മൂലം ആശയവിനിമയം തടസപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇദ്ദേഹം നിർദ്ദേശിച്ചു.
Also Read: ‘കേരളത്തിന് ആവശ്യമായ വാക്‌സിൻ എപ്പോൾ നൽകുമെന്ന് വ്യക്‌തമാക്കണം’; കേന്ദ്രത്തോട് ഹൈക്കോടതി