കോഴിക്കോട്: ഐസിയു പീഡന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് മെഡിക്കൽ റിപ്പോർട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തണമെന്നും മെഡിക്കൽ ഡയറക്‌ടറുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
വാർഡുകളിൽ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കൽ ഡയറക്‌ടർ ഉത്തരവിറക്കി. സെക്യൂരിറ്റി, സിസിടിവി സംവിധാനങ്ങളിൽ മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ചകൾ ഉണ്ടെന്നാണ് അന്വേഷണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ കണ്ടെത്തൽ. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ സുരക്ഷാ സംവിധാനം ശക്‌തിപ്പെടുത്തണം. എല്ലാ വാർഡുകളും വ്യക്‌തമാകുന്ന തരത്തിൽ സിസിടിവി സ്‌ഥാപിക്കണം.
സ്‌ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റാൻ പുരുഷ അറ്റൻഡർമാരെ നിയോഗിക്കരുതെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ ഉത്തരവിറക്കി. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൈറോയ്‌ഡ് ശസ്‌ത്രക്രിയക്ക് ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രൻ എന്ന അറ്റൻഡർ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ആരോഗ്യവകുപ്പിനാണ് യുവതി പരാതി നൽകിയത്.
പീഡനക്കേസിൽ അറസ്‌റ്റിലായ മെഡിക്കൽ കോളേജ് ജീവനക്കാരൻ എംഎം ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി സഹപ്രവർത്തകരിൽ ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. നഴ്‌സിങ് അസിസ്‌റ്റന്റ്, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, അറ്റൻഡന്റ് ഗ്രേഡ് രണ്ട്, ദിവസവേതനക്കാർ തുടങ്ങിയവർ മുറിയിൽ ഔദ്യോഗിക വേഷത്തിലെത്തി മൊഴി മാറ്റാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി.
ഇത് സംബന്ധിച്ച് യുവതി മെഡിക്കൽ കോളേജ് സൂപ്രണ്ടിനും രേഖാമൂലം പരാതി നൽകിയിരുന്നു. നഷ്‌ടപരിഹാരം വാങ്ങി കേസ് ഒതുക്കി തീർക്കണമെന്നും സിആർപിസി 164 പ്രകാരം മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രി അധികൃതർക്കും നൽകിയ മൊഴി കളവാണെന്ന് പറയണമെന്നും ഇവർ നിർബന്ധിച്ചെന്നായിരുന്നു ആരോപണം. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപീകരിച്ച സമിതിക്ക് സൂപ്രണ്ട് റിപ്പോർട് നൽകി.
തുടർന്ന് അഞ്ചുപേരെ സസ്‌പെൻഡ് ചെയ്‌തു. എന്നാൽ, പിന്നീട് ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കിയത്.
Most Read| സംസ്‌ഥാനത്തെ നാലിനം ക്ഷേമപെൻഷൻ തുക ഉയർത്തി