ഗവർണർ കേരളത്തിൽ മൽസരിക്കുന്നെങ്കിൽ അത് സ്വാഗതാർഹമാണ്; മുഖ്യമന്ത്രി

By Central Desk, Malabar News
If the governor contests in Kerala, it is welcome; Chief Minister
Ajwa Travels

തിരുവനന്തപുരം: പല തിരഞ്ഞെടുപ്പിലും മൽസരിച്ച ഗവർണർ കേരളത്തിൽ മൽസരിക്കുന്നുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസ്‌ഥക്ക് അനുസരിച്ചാണ് വിസി നിയമം നടത്തിയതെന്നും നിയമപ്രകാരമാണ് ചാൻസലറായ ഗവർണർ അദ്ദേഹത്തെ തുടരാൻ അനുവദിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിഴിഞ്ഞം വിഷയത്തിലടക്കം ഇടപെടൽ നടത്തി ജനകീയനാകാനാണോ ഗവർണർ ശ്രമിക്കുന്നതെന്ന ചോദ്യത്തിന്, അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടോ എന്നറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘പല തിരഞ്ഞെടുപ്പിലും മൽസരിച്ച ആളാണ്. കേരളത്തിൽ മൽസരിക്കുന്നുണ്ടെങ്കിൽ അത് സ്വാഗതാർഹമാണ്. നമുക്ക് നോക്കാം. ബിജെപിക്ക് ഇവിടെ നല്ല സ്ഥാനാർഥിയെ കിട്ടുന്നതു നല്ലതാണെന്ന് അവരും ചിന്തിക്കുന്നുണ്ടാകാം. അദ്ദേഹത്തെ അതിനായി കണക്കാക്കുന്നെങ്കിൽ നമുക്ക് നോക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

താനും ഗവർണറും പലവട്ടം കണ്ട് പലതരത്തിലുള്ള ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസാരിച്ച കാര്യങ്ങൾ ഗവർണർ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. വസ്‌തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നത്. പരസ്‌പരം സംസാരിച്ച കാര്യങ്ങൾ തുറന്നു പറയുന്നത് മാന്യതക്ക് യോജിക്കാത്തത് ആയത് കൊണ്ട് ഇപ്പോൾ പറയുന്നില്ല. അദ്ദേഹത്തെ വ്യക്‌തിപരമായി ആക്ഷേപിക്കാൻ സർക്കാർ തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ ആർഎസ്‌എസ്‌ അനുകൂല പരാമര്‍ശത്തേയും ബന്ധത്തേയും രൂക്ഷമായി വിമര്‍ശിക്കാനും മുഖ്യമന്ത്രി മറന്നില്ല. 1963ലെ റിപ്പബ്ളിക് ദിന പരേഡിലേക്ക് നെഹ്റു ആർഎസ്‌എസിനെ ക്ഷണിച്ചു എന്ന് ഗവർണർ പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദത്തിന് രേഖയില്ലെന്നും നെഹ്റു റിപ്പബ്ളിക് ദിന പരേഡില്‍ ആർഎസ്‌എസിനെ ക്ഷണിച്ചു എന്ന വാദമുയര്‍ന്നപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്‌തത തേടി ഇന്ത്യാ ടുഡേ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതാണ്. എന്നാല്‍, നെഹ്റു റിപ്പബ്ളിക് ദിന പരേഡില്‍ ആർഎസ്‌എസിനെ ക്ഷണിച്ചതിനോ ആർഎസ്‌എസ്‌ പങ്കെടുത്തതിനോ രേഖകളില്ലെന്നാണ് ബിജെപി ഭരിക്കുന്ന ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംഘപരിവാറിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ശേഖരിക്കുന്നതാണോ ഇത്തരം കാര്യങ്ങളെന്ന് ന്യായമായും സംശയിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 1986 മുതല്‍ തന്നെ തനിക്ക് ആർഎസ്‌എസ്‌ ബന്ധം ഉണ്ടെന്നാണ് ഗവർണർ പറഞ്ഞത്. 1986ന് ശേഷം 1990ല്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിയായിരുന്ന വിപി സിംഗ് സര്‍ക്കാരിനെ താഴെയിറക്കിയത് ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നുകൊണ്ടാണ്. മണ്ഡല്‍ കമ്മീഷന്‍ വിഷയമടക്കം ഉയര്‍ത്തിയാണ് ആർഎസ്‌എസ്‌ വിപി സിംഗ് സര്‍ക്കാരിനെ അട്ടിമറിച്ചത്. താന്‍ മന്ത്രിയായിരിക്കുന്ന സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ആർഎസ്‌എസുമായി ആ സമയത്തുതന്നെ അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്‌തിയാണ് അദ്ദേഹം എന്നല്ലേ ഇതിനര്‍ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE