അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. ഇത്തവണ 200 കോടി രൂപയുടെ ലഹരി മരുന്നുമായാണ് പാകിസ്‌ഥാന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായത്. ഗുജറാത്തിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്‌റ്റ് ഗാര്‍ഡും ഭീകര വിരുദ്ധസേനയും സംയുക്‌തമായി ബോട്ട് പിടികൂടിയത്.
‘ഗുജറാത്തില്‍ നിന്നും പഞ്ചാബിലേക്ക് റോഡ് മാര്‍ഗം കടത്താൻ ഉദ്ദേശിച്ച 40 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. ഇവയ്‌ക്ക് 200 കോടി രൂപയുടെ വിപണി മൂല്യമുണ്ട്. ഇവ പാകിസ്‌ഥാനിൽ നിന്നാണ് ഇന്ത്യയിലെ തീരങ്ങളിലേക്ക് അയക്കുന്നത്. ബോട്ടിലുണ്ടായിരുന്ന ആറ് പാക് പൗരൻമാരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‘ -കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചു.
കോസ്‌റ്റ് ഗാർഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടരന്വേഷണത്തിനായി ബോട്ടും പിടിയിലായവരേയും ഗുജറാത്തിലെ ജക്കാവുവിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഗുജറാത്ത് തീരത്ത് വമ്പൻ ലഹരിവേട്ട നടന്നിരുന്നു. അന്ന് രണ്ടിടങ്ങളിൽ നിന്നായി 1719 കോടിയുടെ ലഹരിമരുന്നാണ് പിടിച്ചിരുന്നത്.
ഈ കേസിൽ രണ്ടു പാക് ബോട്ടും 9 പാക് പൗരൻമാരെയും കസ്‌റ്റഡിയിൽ എടുത്തിരുന്നു. അന്ന് പതിനേഴ് കണ്ടെയിനറുകളിലാണ് ഹെറോയിൻ കണ്ടെത്തിയത്. ജിപ്പ്സം പൌഡറെന്ന വ്യാജേനയാണ് അന്ന് ലഹരി എത്തിച്ചത്. ഇവ ഇറക്കുമതി ചെയ്‌ത ഉത്തരാഖണ്ഡ് കമ്പനിയുടെ ഉടമയെ ഡിആർഐ അന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടില്ല. ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തെ മൂവായിരം കിലോയുടെ ലഹരിവേട്ടയും 2017ൽ നടന്നിരുന്നു.
നടന്നിരുന്നു.
കഴിഞ്ഞവർഷം ഇതേ മാസം 280 കോടിയുടെ ഹെറോയിനുമായി മറ്റൊരു പാക് ബോട്ടും ഗുജറാത്ത് തീരത്ത് പിടിയിലായിരുന്നു. ഒന്‍പത് പേരാണ് അന്ന് ബോട്ടിലുണ്ടായിരുന്നത്.‘അൽ ഹജ്’ എന്ന ഈ ബോട്ട് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കുമ്പോഴാണ് കോസ്‌റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നത്. ഗുജറാത്ത് തീരങ്ങളിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടൽ നിരന്തര വർത്തയാണിന്ന്.
Most Read: എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?