പാലക്കാട്: ലോക സിനിമാ കാഴ്‌ചകൾ മുന്നേറുന്ന 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റി പ്രേക്ഷകർ. മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ആദ്യദിനം മുതൽ തന്നെ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. ഈ ചിത്രങ്ങൾക്ക് പാലക്കാടും വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.
അധികാരം ജനാധിപത്യത്തെ കാറ്റിൽ പറത്തുന്നതും ‘തങ്ങളുടെ’ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതുമാണ് ചുരുളിയുടെ പ്രമേയം. പെരുമാറ്റച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ തുടങ്ങിയവ ഒരു ജനതയുടെ മേൽ നടത്തുന്ന ഇടപെടലുകൾ ഒരു മലയോര ഗ്രാമത്തിന്റെ പശ്‌ചാത്തലത്തില്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ജീവിത സാഹചര്യങ്ങളിലെ ഹാസ്യം എന്ന വികാരത്തിന് പുതിയ നിർവചനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചുരുളി വ്യാഴാഴ്‌ച വൈകിട്ട് നാലിനും ഹാസ്യം ബുധനാഴ്‌ച 2.45നും സത്യാ മൂവി ഹൗസിൽ പ്രദർശിപ്പിക്കും.
സംസ്‌ഥാന അവാർഡ് നേടിയ ബിരിയാണി ,വാസന്തി എന്നീ മലയാള ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം, കെപി കുമാരന്റെ ഗ്രാമ വൃക്ഷത്തിലെ കുയില്‍, രതീഷ് ബാലകൃഷ്‌ണന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പന്‍, ഖലീദ് റഹ്‌മാന്റെ ലവ്, മുഹമ്മദ് മുസ്‌തഫയുടെ കപ്പേള, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എന്നിവയാണ് ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഇനി പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങള്‍.
Also Read: കോൺഗ്രസിൽ ജിഹാദികൾ പിടിമുറുക്കുന്നു; കെ സുരേന്ദ്രൻ