തിരുവനന്തപുരം: സംസ്‌ഥാനത്ത് നടന്ന അഴിമതികളുടെ സൂത്രധാരനും അതിന്റെ പങ്ക് പറ്റിയിട്ടുള്ളതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ സ്വദേശത്തും വിദേശത്തുമുള്ള ആസ്‌തികൾ സംബന്ധിച്ച് പരിശോധന നടത്താനുള്ള സമയമായെന്ന് സുരേന്ദ്രൻ പറഞ്ഞു.
സംസ്‌ഥാന ഭരണത്തിന്റെ മറവിൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കൊള്ളയാണ് നടത്തിയിരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ‘പിണറായിയും കോടിയേരിയും അവരുടെ ബന്ധുക്കളും ബിനാമികളും വൻരീതിയിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്‌തിയുള്ള മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു. ഈ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.
ഉയർന്നുവരുന്ന ആരോപണങ്ങൾ അവഗണിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര നേതൃത്വം നിർജീവാവസ്‌ഥയിൽ ഇരിക്കുന്നത് കള്ളത്തരം മറച്ചുവെക്കാനാണെന്നും സുരേന്ദ്രൻ പറയുന്നു. സംസ്‌ഥാന സർക്കാരിനെതിരെ ബിജെപി നടത്തുന്ന സമരശൃംഖല സെക്രട്ടറിയേറ്റിന് മുന്നിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘യൂണിടാക് വിതരണം ചെയ്‌ത ഫോണുകളിൽ ഒന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൈപ്പറ്റി. മറ്റൊന്ന് അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർക്ക് കിട്ടിയത് തിരിച്ചുകൊടുത്തു എന്നാണ് പറയുന്നത്. തൊണ്ടിമുതൽ തിരിച്ചുകൊടുത്താൽ കള്ളം കള്ളമാകാതിരിക്കില്ല. കട്ട സാധനം തിരിച്ചുകൊടുത്താൽ ഹരിശ്‌ചന്ദ്രനായി എന്ന് പിണറായി വിജയൻ കരുതേണ്ട. 5000 രൂപയിൽ കൂടുതൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്‌ഥൻ പാരിതോഷികമായി വാങ്ങാൻ പാടില്ല എന്ന അറിവ് പോലും സർക്കാരിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഇല്ലേ? ബാക്കി ഫോൺ എവിടെ പോയി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വിജിലൻസിന് 5 മിനിറ്റ് കൊണ്ട് കണ്ടെത്താവുന്ന കാര്യം എന്താണ് കണ്ടെത്താത്തത്? പരിശോധന ക്ളിഫ് ഹൗസിലേക് നീങ്ങേണ്ടി വരുമെന്ന് മനസിലാക്കുന്നു’- സുരേന്ദ്രൻ പറഞ്ഞു.
പ്രതിഷേധങ്ങൾ ദുർബലപ്പെടുത്താനുള്ള ഗൂഢാലോചന പിണറായി വിജയൻ തുടങ്ങിയിട്ടുണ്ടെന്നും അത് നടക്കാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കരിനിയമങ്ങൾ ഏർപ്പെടുത്തിയും ഗൂഢാലോചന നടത്തിയും അധികാരത്തിൽ തുടരാമെന്ന വ്യാമോഹം പിണറായി വിജയന് വേണ്ടെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ പറഞ്ഞു.
Also Read: ‘ശിവശങ്കരന്റെ ചെയ്‌തികള്‍ക്ക് മുഖ്യമന്ത്രി എണ്ണി എണ്ണി മറുപടി പറയേണ്ടി വരും’; ചെന്നിത്തല