പാലക്കാട്: പൊന്നമ്പല മേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
പൊന്നമ്പല മേട്ടിൽ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശി നാരായണൻ അടക്കം ഒമ്പത് പേർക്കെതിരെയാണ് മൂഴിയാർ പോലീസ് കേസെടുത്തത്. സംഘത്തിന് സഹായം ചെയ്‌ത വനം വികസന കോർപറേഷൻ ജീവനക്കാരായ രാജേന്ദ്രൻ, സാബു എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസവും അറസ്‌റ്റിലായി.
സംഭവത്തിൽ പോലീസും വനം വകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ നാരായണൻ ഒളിവിലാണ്. ഇയാൾ അടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്‌നാട്ടിൽ തിരച്ചിൽ നടത്തുന്നുണ്ട്. പോലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടിൽ പൂജ ചെയ്യാൻ എത്തിയത്. സംഘത്തിൽ ഉള്ളവർ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.
Most Read: മണിപ്പൂരിൽ വീണ്ടും നിരോധനാജ്‌ഞ; വെള്ളിയാഴ്‌ച വരെ ഇന്റർനെറ്റ് നിരോധനം