ന്യൂഡെൽഹി: ചണ്ഡീഗഡ് ഉടൻ പഞ്ചാബിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ സന്തുലിതാവസ്‌ഥ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു.
പഞ്ചാബ് സര്‍വീസ് നിയമങ്ങള്‍ക്ക് പകരം ചണ്ഡീഗഢിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസ് നിയമങ്ങള്‍ ബാധകമാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മന്നിന്റെ നീക്കം. 1966ലെ പഞ്ചാബ് പുനഃസംഘടനാ നിയമം മുഖേനയാണ് പഞ്ചാബ് പുനഃസംഘടിപ്പിച്ചതെന്ന് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചുകൊണ്ട് മന്‍ പറഞ്ഞു.
പ്രദേശങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തുന്നതിനും ജനവികാരം കണക്കിലെടുത്തുമാണ് ചണ്ഡീഗഡിനെ പഞ്ചാബിലേക്ക് മാറ്റാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് മൻ പ്രമേയത്തിൽ വ്യക്‌തമാക്കി.
ചണ്ഡീഗഡ് അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർ ഇനി മുതൽ കേന്ദ്ര സർക്കാർ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഈ തീരുമാനം ജീവനക്കാർക്ക് വലിയ തോതിൽ ഗുണം ചെയ്യും. വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 വയസായി ഉയർത്തും. വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വിരമിക്കൽ പ്രായം 65 ആക്കും. കുട്ടികളുടെ വിദ്യാഭ്യാസ അലവൻസിന് അധ്യാപകർക്കും അർഹതയുണ്ട്. വനിതാ ജീവനക്കാർക്ക് രണ്ട് വർഷം വരെ ശിശു പരിപാലനവും പ്രസവാവധിയും നൽകും; എന്നായിരുന്നു അമിത് ഷാ പ്രഖ്യാപിച്ചത്.
Most Read: ജീവന്‍രക്ഷാ മരുന്നുകളുടെ വിലവർധന അംഗീകരിക്കാനാകില്ല; ജോണ്‍ ബ്രിട്ടാസ് എംപി