എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി ആശുപത്രിയിൽ കഴിയുന്ന രണ്ടു വയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്‌ടർമാർ. കുട്ടി തനിയെ ഇരിക്കാനും ചെറിയ ചില വാക്കുകൾ സംസാരിച്ചു തുടങ്ങിയതായും ഡോക്‌ടർമാർ അറിയിച്ചു. ഇത് സംസാരശേഷി വീണ്ടെടുക്കുന്നതിന്റെ തുടക്കമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടിയുടെ ഇടത് കൈയുടെ ശസ്‌ത്രക്രിയ വിജയകരമാണ്. അടുത്ത ആഴ്‌ചയോടെ കുഞ്ഞിന് ആശുപത്രി വിടാമെന്നാണ് നിഗമനം. അതേസമയം, എങ്ങനെയാണ് കുട്ടിക്ക് അപകടം സംഭവിച്ചതെന്ന കാര്യത്തിൽ അവ്യക്‌തത തുടരുകയാണ്. കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും സാരമായ പരിക്കേറ്റതെന്നാണ് ഡോക്‌ടർമാരും പറയുന്നത്.
ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന് നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. എന്നാൽ, ഹൈപ്പർ ആക്‌ടീവായ കുട്ടി സ്വയം വരുത്തിവെച്ച പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറയുന്നത്. സിഡബ്ളൂസിയുടെ കൗൺസിലിംഗിന് ശേഷം കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ 12 വയസുള്ള മകനും ഇതേ കാര്യം തന്നെയാണ് പറയുന്നത്.
Most Read: സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല