കോഴിക്കോട്: കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ 14 മാസത്തിനിടെ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ജില്ലയിൽ തുടങ്ങിയത് 980 പുതുസംരംഭങ്ങൾ. 2020-21 കാലയളവിൽ 903 സംരംഭങ്ങൾ തുടങ്ങിയിരുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം 77 എണ്ണവും. ആകെ 105.59 കോടി രൂപയുടെ മുടക്കുമുതലുമുണ്ടായി.
3517 പേർക്ക് തൊഴിലും ലഭിച്ചു. വിവിധ പദ്ധതികൾക്കായി 566.45 ലക്ഷം രൂപ സർക്കാർ സഹായമായി അനുവദിച്ചിട്ടുമുണ്ട്. ഇതിൽ 99 ശതമാനവും ചിലവഴിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സംഘമായും അല്ലാതെയും വ്യവസായം തുടങ്ങുന്നവർക്ക് സാങ്കേതിക സഹായവും പരിശീലനവും അടക്കമുള്ള എല്ലാ പിന്തുണയും വ്യവസായ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നു.
എല്ലാവർഷവും ജില്ലാ-ബ്‌ളോക്ക് തല സെമിനാറും പരിപാടികളും സംഘടിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നത്. എങ്ങനെ വ്യവസായം ആരംഭിക്കണം എന്നതിന്റെ പ്രാഥമികതലം മുതലുള്ള വിവരങ്ങൾ ഇവർക്കായി പങ്കുവയ്‌ക്കുന്നു. സാങ്കേതിക കുരുക്കിൽപ്പെട്ട് ബുദ്ധിമുട്ടുന്നവർക്ക് സഹായം നൽകുന്നു. ഇത്തരത്തിൽ കഴിഞ്ഞ വർഷം 15 ബ്ളോക്കുകളിൽ നടത്തിയ സെമിനാറിലൂടെ 40 പേർ പുതിയ വ്യവസായ യൂണിറ്റ് തുടങ്ങി.
കൂടാതെ നിക്ഷേപമേളയും സംഘടിപ്പിക്കുന്നു. പുതിയ വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നവർക്കായി ഈ മേളകൾ സഹായകമാകുന്നു. മാറിവരുന്ന സാങ്കേതിക വിദ്യകൾ പ്രാപ്യമാക്കാനും പുതിയ സങ്കേതങ്ങൾ പരിചയപ്പെടുത്താനും ടെക്‌നോളജി ക്ളിനിക്കുകളും ഒരുക്കാറുണ്ട്. പ്രൈംമിനിസ്‌റ്റേഴ്‌സ് എംപ്ളോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാമിലൂടെ 129 പേർ പുതിയ വ്യവസായ യൂണിറ്റ് തുടങ്ങി. ഇതിനായി 256 ലക്ഷം രൂപയും ചിലവഴിച്ചു.
Read Also: ഫൈസർ, മൊഡേണ വാക്‌സിനുകൾ; രണ്ട് ഡോസെടുത്താൽ 91% സുരക്ഷിതമാകാം