ലഖ്‌നൗ: തേങ്ങ ഉടച്ച് റോഡ് ഉൽഘാടനം ചെയ്‌തപ്പോൾ പൊട്ടിയത് റോഡ്. ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിക്ക് ആണ് അബദ്ധം പിണഞ്ഞത്. സംഭവത്തിൽ ക്ഷുഭിതനായ ബിജെപി എംഎൽഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.
ബിജ്‌നോരിലെ 7 കിലോമീറ്റർ നീളമുള്ള, 1.16 കോടി രൂപ ചിലവഴിച്ച് നിർമിച്ച റോഡാണ് തേങ്ങ ഉടച്ച് ഉൽഘാടനം ചെയ്യുന്നതിനിടെ പൊട്ടിപ്പൊളിഞ്ഞത്. ഇതിനു പിന്നാലെ റോഡ് പണി പരിശോധിക്കണമെന്ന് അവർ ഉത്തരവിട്ടു. പരിശോധനക്കുള്ള സാമ്പിൾ എടുക്കാൻ ഉദ്യോഗസ്‌ഥർ എത്തുന്നത് വരെ എംഎൽഎ സ്‌ഥലത്ത് തുടർന്നു. 3 മണിക്കൂറോളമാണ് എംഎൽഎ അവിടെ കാത്തുനിന്നത്.
“1.16 കോടി രൂപ മുടക്കിയാണ് റോഡ് നിർമിക്കുന്നത്. 7.5 കിലോമീറ്റർ ദൂരമുണ്ട്. എന്നോട് റോഡ് ഉൽഘാടനം ചെയ്യാൻ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാൻ ശ്രമിച്ചപ്പോൾ തേങ്ങ പൊട്ടിയില്ല. പക്ഷേ, റോഡിന്റെ ചില ഭാഗങ്ങൾ ഇളകിവന്നു. ഞാൻ പരിശോധിച്ചപ്പോൾ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല. ഞാൻ ഉൽഘാടനം നിർത്തി ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ചു. അദ്ദേഹം മൂന്നംഗ സമിതി രൂപീകരിച്ചു. സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടിയെടുക്കും.”- എംഎൽഎ പ്രതികരിച്ചു.
Most Read: ഒമൈക്രോണ്‍ ആശങ്ക; ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് പരിഗണിക്കുന്നു