കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് സബ് ഇൻസ്‌പെക്‌ടറെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. മഞ്ചേശ്വരം സബ് ഇൻസ്‌പെക്‌ടർ പി അനൂപിനെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമായ അബ്‌ദുറഹ്‌മാനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്‌ച പുലർച്ചെ പട്രോളിനിടെയാണ് എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റത്. അഞ്ചംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. റോഡരികിൽ അസ്വാഭാവികമായി കണ്ട യുവാക്കളെ ചോദ്യം ചെയ്‌തതാണ് ആക്രമണത്തിൽ കലാശിച്ചത്. യുവാക്കളുടെ സംഘവും പോലീസും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് എസ്ഐയെയും സിവിൽ പോലീസ് ഓഫീസർക്കും മർദ്ദനമേറ്റത്.
എസ്ഐയുടെ കൈക്കാണ് പരിക്കേറ്റത്. ആക്രമത്തിന് ശേഷം സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും രണ്ടു ബൈക്കുകളും പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന അഫ്‌സൽ, റഷീദ്, സത്താർ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Most Read| ‘പത്ത് കോടി വേണ്ട, 10 രൂപയുടെ ചീപ്പ് കൊണ്ട് തല ചീകാം’; സന്യാസിയെ പരിഹസിച്ചു ഉദയനിധി സ്‌റ്റാലിൻ