ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
“തീവ്രവാദത്തിന് എതിരെയുള്ള ഞങ്ങളുടെ പോരാട്ടം കേവലം സംഘടനകളെയോ വ്യക്‌തികളെയോ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന, അവർക്ക് സാമ്പത്തിക സഹായം അടക്കം എത്തിച്ചു കൊടുക്കുന്ന രാജ്യങ്ങളെ കണ്ടെത്താനും അവർക്കെതിരെ നടപടി സ്വീകരിക്കാനും കൂടി വേണ്ടിയുള്ളതാണ്”- ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ പ്രഥമ സെക്രട്ടറി യെഡ്‌ല ഉമാശങ്കർ പറഞ്ഞു. ‘അന്താരാഷ്‌ട്ര തലത്തിൽ തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള നടപടികൾ’ എന്ന വിഷയത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
അന്താരാഷ്‌ട്ര സമൂഹം തീവ്രവാദത്തെ ഇല്ലാതാക്കാനുള്ള പോരാട്ടങ്ങളിൽ പക്ഷപാതപരമായ നിലപാടുകൾ സ്വീകരിക്കാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറച്ചു ദിവസത്തിനുള്ളിൽ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് തടയാൻ രൂപീകരിച്ച സംഘടനയായ FATF (ഫൈനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്) യോഗം ചേരാനിരിക്കെയാണ് ഇന്ത്യ നിലപാട് വ്യക്‌തമാക്കിയത്.
National News: മമതാ ബാനർജിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ചു
യോഗത്തിൽ പാകിസ്‌ഥാനെ കരിമ്പട്ടികയിൽ പെടുത്താനുള്ള ആവശ്യം ഇന്ത്യ ഉന്നയിക്കും. 2018 മുതൽ പാകിസ്‌ഥാൻ ഗ്രേ ലിസ്‌റ്റിലാണ് ഇടം പിടിച്ചിരിക്കുന്നത്. രാജ്യത്തിൽ നിക്ഷേപിക്കപ്പെടുന്ന തുക പലപ്പോഴും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.