ബെംഗളൂരു: ലോകമെമ്പാടും നാശം വിതച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ മരുന്ന് കണ്ടുപിടിച്ചത് പോലെ അൽഷിമേഴ്‌സിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ നിർണായക കണ്ടുപിടിത്തം. അൽഷിമേഴ്‌സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മരുന്ന് തൻമാത്രയെ ബെംഗളൂരു ജവഹർലാല്‍ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ ശാസ്‌ത്രജ്‌ഞർ വികസിപ്പിച്ചു.
അൽഷിമേഴ്‌സ് രോഗം ബാധിച്ച തലച്ചോറുകളെ ഈ മരുന്ന് തൻമാത്ര പുനരുജ്‌ജീവിപ്പിക്കുമെന്ന് ക്‌ളിനിക്കൽ പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രൊഫസർ ടി ഗോവിന്ദരാജുവിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്ര സംഘമാണ് ടിജിആർ63 എന്ന മരുന്ന് തൻമാത്രയുടെ നിർണായക കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്.
2010 മുതല്‍ ആരംഭിച്ച പരീക്ഷണങ്ങളില്‍ നിർണായക ഘട്ടമായ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച ഫലമാണ് ലഭിച്ചത്. മരുന്ന് നല്‍കിയ രോഗികളായ എലികളുടെ അറിവും ഓർമശക്‌തിയും വർധിച്ചതായി കണ്ടെത്തി. കൂടുതൽ മൃഗങ്ങളിലും ശേഷം മനുഷ്യരിലും പരീക്ഷണങ്ങൾ നടത്തും.
രോഗികളില്‍ കുത്തിവച്ചോ ഗുളിക രൂപത്തിലോ മരുന്നായോ ഇത് നല്‍കാമെന്ന് മാത്രമല്ല, രോഗം വരാതിരിക്കാനായുള്ള മുന്‍കരുതലെന്നോണവും ഉപയോഗിക്കാനാവും എന്നാണ് പ്രതീക്ഷ. തലച്ചോറിലെ ന്യൂറോണിനെ പ്രതികൂലമായി ബാധിക്കുന്ന അൽഷിമേഴ്‌സ് രോഗം ബാധിച്ച ആളുകളുടെ എണ്ണം 2050ഓടെ ലോകത്താകെ 5 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. വയോജനങ്ങൾ ഏറെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് ഈ കണ്ടുപിടുത്തം ഏറെ പ്രയോജനകരം ആയിരിക്കും.
Also Read: ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ