ന്യൂ ഡെല്‍ഹി: കാശ്‌മീർ വിഷയം നിരന്തരം യുഎന്നില്‍ ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള്‍ അംഗീകരിച്ചെന്നും കാശ്‌മീർ വിഷയം യുഎന്നില്‍ അവതരിപ്പിക്കുന്നത് പൂര്‍ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും ഇന്ത്യയുടെ പ്രഥമ സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമാണ് പാകിസ്ഥാന്‍ എന്നും അവര്‍ പറഞ്ഞു. തീവ്രവാദികളെ രക്തസാക്ഷികളായി ചിത്രീകരിക്കുന്നതാണ് പാക് നയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അല്‍- ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നു. പാകിസ്ഥാന്‍ യുഎന്നില്‍ കാശ്‌മീർ വിഷയം ഉന്നയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ അഭിപ്രായം പുറത്തുവന്നത്.
‘പാകിസ്ഥാന്‍ കാശ്‌മീരിന് മേല്‍ ഉന്നയിച്ച അവകാശ വാദം പൂര്‍ണമായും ഞങ്ങള്‍ തിരസ്‌കരിക്കുന്നു, കാശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്’ മൈത്ര വ്യക്തമാക്കി.
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് വിഷയം യുഎന്നില്‍ ഉന്നയിച്ചത്, ഐക്യരാഷ്ട്ര സഭയുടെ ഉന്നത തല യോഗത്തില്‍ സംസാരിക്കെയാണ് ഖുറേഷി കാശ്‌മീർ പ്രശ്‌നം അവതരിപ്പിച്ചത്. ജമ്മു കാശ്‌മീർ, പലസ്‌തീൻ എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലമായി മുന്നിലുണ്ടെന്നും, കാശ്‌മീർ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നും ഖുറേഷി ആവശ്യപ്പെട്ടു.
Read More: ലഹരികുരുക്കില്‍ ദീപികയും: ചോദ്യം ചെയ്യാന്‍ നാര്‍കോട്ടിക്‌സ്