ന്യൂഡെൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിർദേശിക്കപ്പെട്ട മലയാള ചിത്രം ‘ജല്ലിക്കെട്ട്’ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്‌ട്ര സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ പട്ടികയിൽ ജല്ലിക്കെട്ടിന് സ്‌ഥാനം പിടിക്കാനായില്ല. അതേസമയം, ബെസ്‌റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ‘ബിട്ടു‘ ഇടം പിടിച്ചു. കരിഷ്‌മ ദേവ് ഡ്യുബെയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
27 ചിത്രങ്ങളാണ് ഇന്ത്യയിൽ ഓസ്‌കർ നാമനിർദ്ദേശത്തിനായി മൽസരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ, ശിക്കാര, ബിറ്റർ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങളോടൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത നിവിൻ പോളി ചിത്രം മൂത്തോനും മൽസര രംഗത്തുണ്ടായിരുന്നു. ഈ ചത്രങ്ങളിൽ നിന്നാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തത്.2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് ഏറെ നിരൂപകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്‌ദുസമദ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ് ചത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
മാർച്ച് 15നാണ് 93ആമത് അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.
Read also: പണം തട്ടിയെന്ന കേസ്; സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും