കൊച്ചി: മെട്രോയുടെ ആദ്യഘട്ടത്തിൽ നിർമിച്ച മുഴുവൻ തൂണുകളിലും പരിശോധന നടത്താൻ നീക്കം. പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിൽ ചെരിവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ 45 ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കി സർവീസ് ആരംഭിച്ചത്. ഈ ദൂരത്തിൽ ആകെ 509 തൂണുകളിൽ മെട്രോ റെയിൽ പാലങ്ങൾ സ്‌ഥാപിച്ചിരിക്കുന്നു. നിർമാണ കരാർ ഉണ്ടായിരുന്ന എൽ ആൻഡ് ടി തന്നെയാണ് നിർമാണം നടത്തിയതും. പതിവ് പരിശോധനക്കിടെയാണ് പത്തടിപ്പാലത്തെ റെയിൽ പാളത്തിന് നേരിയ വ്യതിയാനം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 347ആം നമ്പർ തൂണിന് ചെരിവുള്ളതായി കണ്ടെത്തിയത്.
തൂണിന്റെ പൈലുകൾ പാറയിൽ ഉറപ്പിക്കാതിരുന്നതായിരുന്നു പ്രശ്‌നം. പിന്നാലെ നിർമാണത്തിലും മേൽനോട്ടത്തിലും അടക്കം വീഴ്‌ചയുണ്ടായെന്ന ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിലാണ് ആദ്യഘട്ടത്തിലെ മുഴുവൻ തൂണുകളും പരിശോധനാ വിധേയമാക്കാൻ കെഎംആർഎൽ തീരുമാനിച്ചത്.
പത്തടിപ്പാലത്തെ അറ്റകുറ്റപ്പണികൾക്കൊപ്പം തന്നെ ഈ പരിശോധനയും പുരോഗമിക്കും. റെയിൽ പാളത്തിൽ മറ്റ് സ്‌ഥലങ്ങളിലൊന്നും വ്യതിയാനം കണ്ടെത്തിയിട്ടില്ല. എങ്കിലും തൂണുകളിൽ പരിശോധന നടത്തി കുഴപ്പമില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. പത്തടിപ്പാലത്തെ തൂണിന് നാല് പൈലുകൾ കൂടി അധികമായി സ്‌ഥാപിച്ച് ബലപ്പെടുത്തുന്ന ജോലി തിങ്കളാഴ്‌ച തുടങ്ങിയിരുന്നു. മഴക്കാലത്തിന് മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ