ബെംഗളൂരു: ഡിജിറ്റൽ വായ്‌പാ പ്ളാറ്റ്‌ഫോമുകളിൽ വർധിച്ച് വരുന്ന തട്ടിപ്പുകൾക്കെതിരെ നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. ബെംഗളൂരുവിലെ കോൾ സെന്ററിൽ നിന്നാണ് മൂന്ന് പേരെ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ആനി പ്രൈവറ്റ് ലിമിറ്റഡിന്റെ മേധാവി കെ ഈശ്വർ, ട്രൂത്തി പ്രൈവറ്റ് ലിമിറ്റഡിന്റെ സീനിയർ മാനേജർ മധുസൂധൻ, ട്രൂത്തി പ്രൈവറ്റ് ലിമിറ്റഡ് മാനേജർ സതീഷ് കുമാർ എന്നിവരാണ് അറസ്‌റ്റിലായത്.
ഗുഡ്‌ഗാവ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് ബെംഗളൂരുവിലെ എച്എസ്ആർ ലേ ഔട്ട് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന രണ്ട് കോൾ സെന്ററുകൾ ഹൈദരാബാദ് സൈബർ ക്രൈം ഉദ്യോഗസ്‌ഥർ കണ്ടെത്തിയത്. വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയ ഉപയോക്‌താക്കളിൽ മാനസിക സമ്മർദ്ദം ചെലുത്തുന്നതിന് 350ഓളം ജീവനക്കാരെയാണ് ഇവിടങ്ങളിൽ നിയമിച്ചിരുന്നത്.
കോൾ സെന്റർ ജീവനക്കാർ വായ്‌പ എടുത്ത ആളുകളെയും അവരുടെ ബന്ധുക്കളെയും ഫോണിൽ വിളിച്ച് മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തതായി പോലീസ് കണ്ടെത്തി. ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിൽ ഇതുവരെ 27 ഓൺലൈൻ വായ്‌പാ തട്ടിപ്പ് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സമാനമായ നിരവധി കേസുകൾ സംസ്‌ഥാനത്തുടനീളം രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
അതിവേഗ, തൽസമയ ലോണുകൾ വാഗ്‌ദാനം ചെയ്യുന്ന 42 മൊബൈൽ ആപ്‌ളിക്കേഷനുകൾ പോലീസ് കണ്ടെത്തി. ലിയുഫാംഗ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, പിൻ പ്രിന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോട്ട്ഫുൾ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, നബ്ളൂം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് കമ്പനികളുടെ നിയന്ത്രണത്തിലാണ് ഈ മൊബൈൽ ആപ്‌ളിക്കേഷനുകളെല്ലാം പ്രവർത്തിക്കുന്നത്. കമ്പനികളുമായി ബന്ധപ്പെട്ട് 350 ബാങ്ക് അക്കൗണ്ടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 87 കോടി രൂപയോളം മരവിപ്പിച്ചെന്ന് പോലീസ് അറിയിച്ചു.
ഓൺലൈൻ വായ്‌പാ തട്ടിപ്പിനിരയായി ഹൈദരാബാദിൽ ആത്‍മഹത്യ ചെയ്‌ത യുവാവ് ഉപയോഗിച്ചിരുന്ന മൈക്രോ ലോൺ ആപ്‌ളിക്കേഷൻ മേൽപറഞ്ഞ നാല് കമ്പനികളുമായും ബന്ധപ്പെട്ടതാണെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഗുഡ്‌ഗാവ്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഏഴ് കോൾ സെന്ററുകളിൽ നിന്ന് 14 പേരെ ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂരിഭാഗം വായ്‌പാ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളും ഉപഭോക്‌താക്കളിൽ നിന്ന് അമിത പലിശയാണ് ഈടാക്കുന്നത്. നിരക്കുകളും കൃത്യമല്ല. തിരിച്ചടവ് മുടങ്ങുകയാണെങ്കിൽ വളരെ അപകടകരവും അസ്വീകാര്യവുമായ റിക്കവറി രീതികളാണ് ഇത്തരം പ്ളാറ്റ്‌ഫോമുകളിലെ ഏജന്റുമാർ സ്വീകരിക്കുന്നത്. വായ്‌പ എടുക്കുന്നവരുടെ ഫോണിലെ ഡാറ്റ അനധികൃതമായി സ്വന്തമാക്കി അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നു. .
Also Read: മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍