‘എല്ലാവർക്കും തുല്യനീതി’യെന്ന സന്ദേശവുമായി ഇന്ന് ലോക വനിതാദിനം. വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ തലമുറകളിലുമുള്ള സ്ത്രീകളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പടുത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇന്ത്യയിലും വിപുലമായ പരിപാടികളാണ് വനിതാ ദിനത്തോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് നാരീശക്തി പുരസ്കാരങ്ങൾ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യും. രാഷ്‌ട്രപതിഭവനിൽ വെച്ചാണ് പുരസ്‌കാരസമർപ്പണം. തുടർന്ന് പുരസ്‌കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
സാക്ഷരത മിഷൻ പഠിതാക്കളായി നാടിന്റെ യശസ്സുയർത്തിയ കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാർത്യായനി അമ്മയും പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടും ഇന്ന് കൈകാര്യം ചെയ്യുന്നത് വനിതകളാണ്.
1857 മാർച്ച് 8ന് ന്യൂയോർക്കിൽ നടന്ന ആദ്യ സ്ത്രീ പ്രക്ഷോഭങ്ങളാണ് വനിതാദിനമെന്ന ചിന്തയ്ക്ക് രൂപം നൽകിയത്. 1910ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്‍ട്ര നീതി തൊഴിലാളി കോൺഗ്രസിൽ ക്ലാരാ സെറ്റ്കിൻ എന്ന ജർമൻ തത്വചിന്തകയാണ് വനിതാ ദിനമെന്ന ആശയം ആദ്യമായ് മുന്നോട്ട് വെക്കുന്നത്. 1911ൽ ആസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ആദ്യമായ് വനിതാദിനം ആഘോഷിച്ചു. 1975ൽ ഐക്യരാഷ്ട്ര സഭ മാർച്ച് 8ന് അന്താരാഷ്‍ട്ര വനിതാദിനമായി അംഗീകാരം നൽകുകയും ചെയ്തു.