കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്‌ആർഡിഎസ് എന്ന സ്‌ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എച്ച്‌ആർഡിഎസിന്റെ സാമ്പത്തിക സ്രോതസും പ്രവർത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി സിപി ദിലീപ് നായരാണ് വിജിലൻസ് ഡയറക്‌ടർക്കും ലോ ആൻഡ് ഓർഡർ എഡിജിപിക്കും പരാതി നൽകിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതോടെയാണ് സ്വപ്‌ന സുരേഷും അവർ ജോലി ചെയ്യുന്ന സ്‌ഥാപനവും വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.
ആർഎസ്‌എസ് നിയന്ത്രിക്കുന്ന സ്‌ഥാപനമെന്ന ആക്ഷേപം ഈ സ്‌ഥാപനത്തിന് നേരെയുണ്ട്. ആർഎസ്‌എസ് പിൻബലമുള്ള ഒരു സംഘടന സ്വപ്‌നക്കും സരിത്തിനും ജോലി നൽകിയതെന്നും അവിടെ ജീവനക്കാരി ആയിരിക്കെ മുഖ്യമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങൾ ഉന്നയിച്ചതും യാദൃശ്‌ചികമല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ആരോപണങ്ങൾ എന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ഇഡി മുഖ്യമന്ത്രിക്കെതിരെ തിരിയുമെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണെന്ന് പുതിയ വെളിപ്പെടുത്തലെന്ന ആരോപണവും നേതാക്കൾ ഉന്നയിച്ചിരുന്നു. പുതിയ പരാതി ലഭിച്ചതോടെ സ്‌ഥാപനത്തിനെതിരായ നടപടിയിലേക്ക് നീങ്ങാനാകും പോലീസ് നീക്കം.
Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം