പത്തനംതിട്ട: തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. മൂന്ന് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് തീരുമാനം. പ്രതികളുടെ ആസ്‌തി വിവരങ്ങൾ തേടി പോലീസ് രജിസ്‌ട്രേഷൻ വകുപ്പിനെ സമീപിച്ചു.
കേസിൽ ഇന്നലെ ഒരാളെ കൂടി പ്രതി ചേർത്തിരുന്നു. സ്‌ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയെയാണ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. റിപ്പോർട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് ഒളിവിൽ പോയ റാണിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സജി സാമിനൊപ്പം ഭാര്യ റാണി സജിയും തറയിൽ ഫിനാൻസിന്റെ മാനേജിങ് പാർട്ണറാണ്. ഇതിനാലാണ് റാണിയെയും പ്രതി ചേർത്തിരിക്കുന്നത്. തറയിൽ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന പണമിടപാട് ഇതര സ്‌ഥാപനങ്ങളും റാണിയുടെ പേരിലാണ്. സ്‌ഥാപനത്തിന്റെ ശാഖകൾ പൂട്ടിയ ശേഷം ഒളിവിൽ പോയ സജി കീഴടങ്ങിയെങ്കിലും റാണിയെ കുറിച്ച് അറിവൊന്നുമില്ല.
ഓമല്ലൂരിലെ വീട്ടിൽ തന്നെയാണ് ഒളിവിൽ കഴിഞ്ഞതെന്നും ഭാര്യയെയും മകനെയും ബന്ധു വീട്ടിലേക്ക് അയച്ചെന്നും സജി മൊഴി നൽകിയിരുന്നെങ്കിലും പോലീസിന് ഇത് സ്‌ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അഭിഭാഷകന്റെ സഹായത്തോടെ റാണി കീഴടങ്ങാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
പതിനഞ്ച് ശതമാനം വരെ പലിശ വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ നിക്ഷേപകർ പോലീസിൽ പരാതി നൽകുകയായിരുന്നു. സജി സാം ജൂൺ 16നാണ് കീഴടങ്ങിയത്. സാവകാശം ലഭിച്ചാൽ എല്ലാവരുടെയും പണം തിരിച്ച് നൽകുമെന്നും ഇയാൾ പറഞ്ഞു.
Also Read: പെരിയ ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാർക്ക് ആശുപത്രിയിൽ ജോലി; വിവാദം