കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ കാസർഗോഡ് ജില്ലാ ആശുപത്രിയിൽ നിയമിച്ചതിനെ ചൊല്ലി വിവാദം. നേരത്തെ തയ്യാറാക്കിയ താൽകാലിക പട്ടികയുടെ അടിസ്‌ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്‌തികയിലാണ് ഇവരെ നിയമിച്ചിരിക്കുന്നത്.
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ ഭാര്യയടക്കമുള്ളവരെയാണ് ജില്ലാ ആശുപത്രിയിൽ ആറ് മാസത്തേക്ക് നിയമിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയിലെ നിയമനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായ ഹോസ്‌പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയാണ് അംഗീകാരം നൽകേണ്ടത്.
സിപിഎം ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്‌എംസി വഴിയാണ് ഇവരുടെ താൽകാലിക നിയമനം എന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാൻ തീരുമാനമായത്. ഇരട്ടക്കൊലയുമായി ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കുറ്റാരോപിത സ്‌ഥാനത്ത് നിൽക്കുന്നവരുടെ ഭാര്യമാർക്ക് നിയമനം ലഭിച്ചതിലെ വിമർശനത്തിൽ കഴമ്പില്ലെന്നാണ് പാർട്ടിയുടെ നിലപാട്. മാനദണ്ഡങ്ങൾക്ക് വിധേയമായാണ് നിയമനമെന്നും അധികൃതർ വാദിക്കുന്നു.
Also Read: സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചു; കുമളിയിൽ ആൺകുട്ടികൾക്ക് നേരെ ക്രൂരമർദ്ദനം