കുമളി: പെൺസുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചെന്ന് പരാതി. വ്യാഴാഴ്‌ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചത് ചോദ്യം ചെയ്‌ത് അഞ്ചംഗ സംഘം പതിനാറും പതിനേഴും പ്രായമുള്ള 2 വിദ്യാർഥികളെയാണ് കെട്ടിയിട്ട് മർദിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്‌തത്.
ആൺകുട്ടികളുടെ വസ്‌ത്രങ്ങൾ ഊരി, അതുപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട്, കമ്പിവടിയും ബിയർ കുപ്പികളും ഉപയോഗിച്ചാണ് മർദിച്ചത്. 2 മണിക്കൂറോളം കുട്ടികളെ സംഘം പിടിച്ചുവെച്ചു.
കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും സ്വർണമാലയും സംഘം തട്ടിയെടുത്തതായി കുട്ടികൾ പറഞ്ഞു. മർദനത്തിൽ മുഖത്തും പുറത്തും പരിക്കേറ്റ കുട്ടികൾ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലാണ്. മദ്യലഹരിയിൽ ആയിരുന്ന അഞ്ചംഗ സംഘം ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് പണം ആവശ്യപ്പെട്ടെന്നും ഇവരെ കണ്ടാലറിയാമെന്നും കുട്ടികൾ പറഞ്ഞു. അതേസമയം, ഈ പ്രദേശത്ത് കഞ്ചാവ് വിൽപനയും ഉപയോഗവും പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Read also: പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി