തിരുവനന്തപുരം: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളുടെ ലിസ്‌റ്റ് പുറത്തുവിട്ടു പോലീസ്. ഇത്തരം സ്‌ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ക്രൈം ബ്രാഞ്ച് എഡിജിപി മുന്നറിയിപ്പ് നൽകി.
അടുത്തകാലത്തായി സംസ്‌ഥാനത്ത് സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോലീസ് രേഖകൾ പ്രകാരം ഇത്തരം സ്‌ഥാപനങ്ങൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലാണ്. 72 സ്‌ഥാപനങ്ങളാണ് ജില്ലയിൽ മതിയായ രേഖകൾ ഇല്ലാതെയും പുതുക്കാതെയും അനധികൃതമായി പ്രവർത്തിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന 14 സ്‌ഥാപനങ്ങളും പോലീസ് പുറത്തുവിട്ട ലിസ്‌റ്റിലുണ്ട്. എറണാകുളത്ത് 18, കോഴിക്കോട് 11, ആലപ്പുഴ ഏഴ്, കൊല്ലം എട്ട് എന്നിങ്ങനെയാണ് കണക്കുകൾ. അനന്തപത്‌ഭനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലർ നിധി ലിമിറ്റഡ്, അഡോഡിൽ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്, ഡിആർകെ നിധി ലിമിറ്റഡ്, ജിഎൻഎൽ നിധി ലിമിറ്റഡ്, കൈപ്പള്ളി അപ്‌സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ് എന്നിവയാണ് വിവിധ ജില്ലകളിൽ നിന്ന് ലിസ്‌റ്റിൽ ഇടം പിടിച്ച സ്‌ഥാപനങ്ങൾ.
ഇവക്ക് പുറമേ, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെർച്ചന്റ്‌സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അർബൻ നിധി ലിമിറ്റഡ്, വിവിസി മെർച്ചന്റ്‌സ് ഇന്ത്യ ലിമിറ്റഡ്, സഹസ്രധന നിധി ലിമിറ്റഡ് തുടങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഇത്തരം സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Tech| അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!