ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ളാസ്‌റ്റേഴ്സ് ഇന്ന് വീണ്ടും കളിക്കളത്തിലേക്ക്. കരുത്തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളി. രാത്രി 7.30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം.
കഴിഞ്ഞ ആറ് മൽസരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത ബ്ളാസ്‌റ്റേഴ്സ് നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്‌ഥാനത്താണ്. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന മഞ്ഞപ്പട വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ തന്ത്രങ്ങൾ ഇതിനോടകം ആരാധകർക്ക് ബോധിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സിയെയും മുൻ ചാമ്പ്യൻമാരായ എഫ്‌സിയെയും തകർത്ത മഞ്ഞപ്പടയുടെ പ്രകടനം പരിശീലകന് കൈയ്യടി നേടിക്കൊടുക്കുന്നു.
ശക്‌തമായ പ്രതിരോധ നിരയുള്ള ടീമുകൾക്കെതിരെ വിദേശ ത്രയം ഫോം തുടർന്നാൽ പോയിന്റ് പട്ടികയിൽ കേരളത്തിന് കുതിക്കാം. അറ്റാക്കിങ്ങിൽ ലൂണയും ഡിയാസും വാസ്‌ക്വേസും ചേർന്നുള്ള കൂട്ടുകെട്ട് ടീമിന്റെ നിലവാരം ഉയർത്തിയിട്ടുണ്ട്. മലയാളി താരം സഹലും ജീക്‌സണും എല്ലാം തകർപ്പൻ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്.
മറുവശത്ത് വിജയം മാത്രം ലക്ഷ്യമിട്ടാണ് ജംഷഡ്‌പൂരും എത്തുന്നത്. കളിച്ച 7 മൽസരങ്ങളിൽ നിന്ന് മൂന്ന് വീതം ജയങ്ങളും സമനിലകളും ഉൾപ്പടെ 12 പോയിന്റ് നേടിയ ജംഷഡ്‌പൂർ ഒരൊറ്റ മൽസരത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്.
കേരളത്തിനെതിരെ ഉശിരൻ പോരാട്ടത്തിന് തന്നെയാണ് ജംഷഡ്‌പൂർ പരിശീലകൻ ഓവൻ കോയിൽ കോപ്പുകൂട്ടുന്നത്. സീസണിൽ അത്യുഗ്ര ഹാട്രിക്കുമായി സാന്നിധ്യം അറിയിച്ച ഗ്രെഗ് സ്‌റ്റീവാർട്ടാണ് ജംഷഡ്‌പൂരിന്റെ പ്ളേമേക്കർ. ഇന്ത്യൻ യുവതാരം കോമൾ തട്ടാലും മലയാളി ഗോൾകീപ്പർ ടിപി രെഹ്‌നേഷും മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഇൻറർനാഷണൽ താരം നരേന്ദർ ഗെഹ്‌ലോട്ടും ഹാർട്ട്ലിയും കോട്ട കെട്ടുന്ന പ്രതിരോധവും ശക്‌തമാണ്.
Most Read: ലുധിയാന സ്‌ഫോടനം; ആക്രമണത്തിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കൽ