അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പോലീസിന്റെ നിർണായക കണ്ടെത്തൽ. ആക്രമണം നടത്തിയ മുൻ പോലീസ് ഉദ്യോഗസ്‌ഥൻ ഗഗൻ ദീപിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കലായിരുന്നു എന്നാണ് കണ്ടെത്തൽ.
ലഹരിമരുന്ന് കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കലായിരുന്നു ലക്ഷ്യം. എന്നാൽ ലക്ഷ്യ സ്‌ഥാനത്തെത്തും മുൻപ് തന്നെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുക ആയിരുന്നു.
ശരീരത്തിൽ സ്‌ഫോടക വസ്‌തുക്കൾ കെട്ടിവച്ചാണ് ഗഗൻദീപ് കോടതിയിലേക്ക് എത്തിയത്. പോലീസിന്റെ കണ്ണിൽ പെടാതെ അകത്ത് കടന്ന ഇയാൾ ശുചിമുറിയിൽ വെച്ച് ബോംബിന്റെ ഫ്യൂസ് പരിശോധിച്ചു. ഇതിനിടെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുക ആയിരുന്നു.
പ്രതിക്ക് തീവ്രവാദ സ്വഭാവമുള്ള ഖലിസ്‌ഥാൻ അടക്കമുള്ള വിദേശ സംഘടനകളുമായി ബന്ധമുണ്ടെന്ന വാദമാണ് പോലീസ് ഇപ്പോൾ ഉയർത്തുന്നത്. സംഭവത്തിൽ ഗഗൻദീപിനെ സഹായിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഗഗൻ ദീപിന്റെ പെൺസുഹൃത്തിനെയും സഹോദരനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കേസിൽ കൂടൂതൽ പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
Most Read: ഒമൈക്രോൺ; പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെലങ്കാന